ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വെളുത്ത വർഗക്കാരെ (Afrikaners) വലിയ തോതിൽ അഭയാർത്ഥികളായി അമേരിക്കയിൽ എത്തിക്കാൻ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം (US Refugee Plan White South Africans). പ്രതിമാസം 4,500 പേരുടെ അപേക്ഷകൾ പരിഗണിക്കാൻ വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നതായി പുറത്തുവന്ന ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഇതിനായി ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയിലെ അമേരിക്കൻ എംബസി വളപ്പിൽ പ്രത്യേക പ്രീഫാബ് കെട്ടിടങ്ങളടങ്ങിയ ‘താൽക്കാലിക ഗ്രാമം’ തന്നെ അമേരിക്ക ഒരുക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗക്കാർ വംശീയമായ വിവേചനവും അക്രമങ്ങളും നേരിടുകയാണെന്ന വാദമുയർത്തിയാണ് 2025 മേയിൽ ട്രംപ് ഈ പദ്ധതി ആരംഭിച്ചത്. എന്നാൽ ദക്ഷിണാഫ്രിക്കൻ സർക്കാർ ഈ അവകാശവാദം തള്ളിക്കളയുകയും അവിടുത്തെ വെളുത്ത വർഗക്കാർ വംശീയ പീഡനം നേരിടുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന ഈ പദ്ധതി പ്രകാരം ജനുവരി അവസാനം വരെ ഏകദേശം 2,000 പേർ മാത്രമാണ് അമേരിക്കയിലെത്തിയത്. എന്നാൽ പുതിയ ലക്ഷ്യം കൈവരിക്കാനായി എംബസി വളപ്പിൽ തന്നെ സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കാനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം.
നേരത്തെ ജൊഹാനസ്ബർഗിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ അഭയാർത്ഥി കേന്ദ്രത്തിൽ ദക്ഷിണാഫ്രിക്കൻ അധികൃതർ റെയ്ഡ് നടത്തുകയും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ നയതന്ത്ര തർക്കങ്ങൾക്ക് പിന്നാലെയാണ് കൂടുതൽ സുരക്ഷിതമായ എംബസി പരിസരത്തേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നത്. അതേസമയം, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള അഭയാർത്ഥി പ്രവേശനം ട്രംപ് സർക്കാർ കർശനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗക്കാർക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്ന ട്രംപിന്റെ നയം വ്യാപകമായ വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
Summary: The U.S. government aims to process 4,500 white South African refugee applications monthly, a significant increase from previous targets.

