
വാഷിങ്ടണ്‍: യുക്രൈന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കിയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ ഭരണസമയം കോടികണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് സ്വീകരിച്ചിട്ടും അതിന്റെ നന്ദി കാണിക്കാത്ത ആളാണ് സെലന്‍സ്‌കിയെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യുക്രൈന്‍ പ്രസിഡന്റിനെതിരേയുള്ള ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍.
"2022 ഫെബ്രുവരിയില്‍ യുക്രൈനില്‍ റഷ്യന്‍ അധിനിവേശമുണ്ടായപ്പോള്‍ അമേരിക്ക യുക്രൈന് 350 ബില്ല്യണ്‍ ഡോളറാണ് സഹായമായി അനുവദിച്ചത്. എന്നാല്‍, ഈ സഹായത്തിനുള്ള നന്ദി സെലന്‍സ്‌കിക്ക് ഉള്ളതായി ഞാന്‍ കരുതുന്നില്ല. യുക്രൈന്‍ പ്രസിഡന്റ് വളരെ ബുദ്ധിമാനാണ്, ഒരു കുഞ്ഞില്‍നിന്ന് മിഠായി തട്ടിയെടുക്കുന്ന ലാഘവത്തോടെബൈഡന്‍ ഗവണ്‍മെന്റില്‍നിന്നു നമ്മുടെ പണം അദ്ദേഹം കൈവശപ്പെടുത്തി." ട്രംപ് കുറ്റപ്പെടുത്തി.
റഷ്യയോട് ആരും ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത കര്‍ശനമായ നിലപാാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. യൂറോപ്പിലേക്കുള്ള ഇന്ധനവാതക ലൈൻ തടഞ്ഞതും റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും താനാണ്. ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ കാര്‍ക്കശ്യത്തോടെ റഷ്യയോട് ഇതുവരെ ആരും പെരുമാറിയിട്ടുണ്ടാവില്ല. എന്നാൽ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനുമായി വളരെ മികച്ച ബന്ധം തുടരാനും തനിക്ക് സാധിക്കുന്നുണ്ടെന്നാണ് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞത്.