വാഷിങ്‌ടൺ: അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് വെനസ്വേലയിൽ നിന്നുള്ള ക്രൂഡോയിൽ കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തു. 'സെഞ്ചുറീസ്' എന്ന കപ്പലാണ് യുഎസ് കോസ്റ്റ് ഗാർഡിന്റെയും സൈന്യത്തിന്റെയും സംയുക്ത നീക്കത്തിലൂടെ കസ്റ്റഡിയിലെടുത്തത്. വെനസ്വേലൻ എണ്ണക്കപ്പലുകൾക്ക് മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചതിനെ തുടർന്നാണ് നടപടി.(US military seizes Venezuelan oil tanker, Trump administration tightens sanctions)
ഒരു മാസത്തിനിടെ വെനസ്വേലയ്‌ക്കെതിരെ യുഎസ് നടത്തുന്ന രണ്ടാമത്തെ കപ്പൽ വേട്ടയാണിത്. ഡിസംബർ 10-ന് ഇറാനുമായി ബന്ധമുള്ള മറ്റൊരു കപ്പലും യുഎസ് പിടിച്ചെടുത്തിരുന്നു. സൈനിക നീക്കത്തിന്റെ ദൃശ്യങ്ങൾ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പുറത്തുവിട്ടു. യുഎസ് ഹെലികോപ്റ്ററുകൾ കപ്പലിന്റെ ഡെക്കിൽ ഇറങ്ങുന്നതും പ്രത്യേക ദൗത്യസംഘം കപ്പൽ നിയന്ത്രിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത്തവണ പിടികൂടിയത് പനാമയുടെ പതാകയുള്ള കപ്പലാണ്. ഏതെങ്കിലും ഏഷ്യൻ രാജ്യത്തേക്കാകാം കപ്പൽ എണ്ണയുമായി പുറപ്പെട്ടതെന്നാണ് യുഎസ് നിഗമനം.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് കടത്തിനും ഭീകരപ്രവർത്തനങ്ങൾക്കും പണം കണ്ടെത്താൻ എണ്ണ വിൽപ്പന ഉപയോഗിക്കുന്നുവെന്നാണ് അമേരിക്കൻ ആരോപണം. കരീബിയൻ കടലിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ച യുഎസ്, വെനസ്വേലയിൽ നിന്നുള്ള ലഹരി കടത്ത് തടയുകയാണെന്നും അവകാശപ്പെടുന്നു. എന്നാൽ കപ്പലുകളിൽ ലഹരി മരുന്നുണ്ടായിരുന്നു എന്നതിന് കൃത്യമായ തെളിവുകൾ യുഎസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അമേരിക്കയുടേത് വെറും "മോഷണം" ആണെന്ന് വെനസ്വേലൻ സർക്കാർ പ്രതികരിച്ചു. തങ്ങളുടെ പ്രകൃതി വിഭവങ്ങൾ തട്ടിയെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. ഈ നടപടിക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ പരാതി നൽകും. അമേരിക്ക ഈ പ്രവൃത്തിക്ക് വലിയ വില നൽകേണ്ടി വരുമെന്നും വെനസ്വേല പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.