കാരക്കസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും യുഎസ് സേന മിന്നൽ നീക്കത്തിലൂടെ തടവിലാക്കി ന്യൂയോർക്കിലേക്ക് കടത്തി. ശനിയാഴ്ച പുലർച്ചെ നടന്ന 'ഡെൽറ്റ ഫോഴ്‌സ്' ഓപ്പറേഷന്റെ ഞെട്ടലിലാണ് രാജ്യം. നിലവിൽ ന്യൂയോർക്കിലെ ബ്രൂക്ലിൻ ജയിലിലാണ് മഡൂറോയെ പാർപ്പിച്ചിരിക്കുന്നത്.(US military invasion of Venezuela and Maduro's imprisonment, The country is in a state of stagnation)
ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2 മണിയോടെയാണ് അമേരിക്കയുടെ ഭീകരവിരുദ്ധ വിഭാഗമായ ഡെൽറ്റ ഫോഴ്‌സ് ആക്രമണം നടത്തിയത്. വെറും 30 മിനിറ്റിനുള്ളിൽ മഡൂറോയെയും ഭാര്യയെയും സൈന്യം പിടികൂടി. കാരക്കസിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം വിമാനവാഹിനി കപ്പലിലേക്കും, അവിടെ നിന്ന് ഗ്വാണ്ടനാമോയിലെ നാവിക കേന്ദ്രം വഴിയുമാണ് ഇവരെ ന്യൂയോർക്കിലെത്തിച്ചത്.
കൈവിലങ്ങ് ധരിച്ച മഡൂറോയെ യുഎസ് ഉദ്യോഗസ്ഥർ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നാലെ വെനസ്വേലൻ നഗരങ്ങൾ വിജനമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഭക്ഷണക്ഷാമം ഭയന്ന് തുറന്നിരിക്കുന്ന സൂപ്പർ മാർക്കറ്റുകൾക്ക് മുന്നിൽ ജനങ്ങളുടെ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്.
വെനസ്വേലയുടെ മുഖ്യ സൈനിക താവളമായ ഫോർട്ട് ട്യൂണയിൽ യുഎസ് നടത്തിയ ബോംബാക്രമണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായി. മൂന്ന് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു. വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ഇടക്കാല പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. എന്നാൽ, സുഗമമായ അധികാര കൈമാറ്റം വരെ വെനസ്വേല തങ്ങൾ ഭരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.
മഡൂറോയെ അനുകൂലിക്കുന്നവർ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രതിഷേധ റാലി നടത്തി. അമേരിക്കയുടെ നടപടിയെ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിലെ സമാധാനം തകർക്കുന്ന നീക്കമാണിതെന്ന് പ്രമുഖ രാഷ്ട്രത്തലവന്മാർ പ്രതികരിച്ചു.