ജനീവ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാനും അമേരിക്കയും തമ്മിൽ ജനീവയിൽ നടത്തിയ പരോക്ഷ ചർച്ചകൾ ശുഭസൂചനകളോടെ അവസാനിച്ചു (US Iran Talks Geneva). വ്യാഴാഴ്ച നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ഉടമ്പടിയൊന്നും ഒപ്പുവെച്ചില്ലെങ്കിലും നിർണ്ണായക പുരോഗതി ഉണ്ടായതായി മധ്യസ്ഥരായ ഒമാൻ അറിയിച്ചു. അടുത്ത ആഴ്ച വിയന്നയിൽ സാങ്കേതികതല ചർച്ചകൾ തുടരാൻ ഇരുവിഭാഗവും തീരുമാനിച്ചിട്ടുണ്ട്.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ച്ചിയും അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറുമാണ് ചർച്ചകളിൽ പങ്കെടുത്തത്. ഇറാൻ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ നീക്കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാൽ ഇറാന്റെ മിസൈൽ പദ്ധതികളും മേഖലയിലെ സായുധ സംഘങ്ങൾക്കുള്ള പിന്തുണയും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന് അമേരിക്ക നിർബന്ധം പിടിക്കുന്നത് ഇപ്പോഴും പ്രധാന തടസ്സമായി തുടരുന്നു.
ചർച്ചകൾ ‘പോസിറ്റീവ്’ ആയിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവായുധം നിർമ്മിക്കില്ലെന്ന ഇറാന്റെ പ്രഖ്യാപനം വിശ്വാസത്തിലെടുക്കാൻ ട്രംപ് ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. പത്ത് ദിവസത്തിനുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദി വെള്ളിയാഴ്ച വാഷിംഗ്ടണിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്ച നടത്തുന്നതോടെ ചർച്ചകളിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Summary: The indirect talks between the United States and Iran in Geneva ended without a formal deal but showed “significant progress,” according to mediator Oman.

