കാബൂൾ: അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി അഫ്ഗാനിസ്ഥാൻ ഭരണകൂടമായ താലിബാൻ. കാബൂളിലെ യു.എസ്. എംബസി വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കണമെന്ന് താലിബാൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടു. അഫ്ഗാൻ വിദേശകാര്യ മന്ത്രി മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് ശേഷം കാബൂളിലെ ടെക്നിക്കൽ മിഷനെ ഇന്ത്യ പൂർണ എംബസിയായി ഉയർത്തിയതിന് പിന്നാലെയാണ് താലിബാൻ ഈ ആവശ്യം ഉന്നയിച്ചത്.(US embassy in Kabul should be reopened, says Taliban)
"യു.എസ്. ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നയതന്ത്രപരവും വ്യാപാരപരവുമായ വഴികളിലൂടെയാണ് ഈ ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നത്. ഈ മേഖലകളിൽ ഞങ്ങളുമായി ഇടപെഴകാൻ യു.എസിനെ ഞങ്ങൾ എപ്പോഴും സമീപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്," താലിബാൻ വക്താവ് മുജാഹിദ് പറഞ്ഞു.
ബഗ്രാം വ്യോമതാവളത്തെക്കുറിച്ച് യു.എസ്. പ്രസിഡന്റ് അടുത്തിടെ നടത്തിയ പരാമർശങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ബഗ്രാം വിമാനത്താവളത്തെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ഡൊണാൾഡ് ട്രംപ് കാബൂളിലെ യു.എസ്. എംബസി വീണ്ടും തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുജാഹിദ് നിർദ്ദേശിച്ചു.
"അമേരിക്ക ചിലപ്പോൾ ബഗ്രാമിനെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ സംസാരിക്കും. എന്നാൽ ഞങ്ങൾ ആവശ്യപ്പെടുന്നത് കാബൂളിലെ നിങ്ങളുടെ എംബസി സജീവമാക്കുക എന്നതാണ്. ഈ നയതന്ത്ര ചാനൽ വീണ്ടും തുറക്കുന്നതിലൂടെ, അഫ്ഗാനിസ്ഥാനും യു.എസും തമ്മിൽ ശരിയായതും നിയമാനുസൃതവുമായ ബന്ധം സ്ഥാപിക്കാൻ കഴിയും. ഇക്കാര്യത്തിൽ അമേരിക്കയുടെ നിലപാടെന്താണെന്ന് ഞങ്ങൾ നിരീക്ഷിക്കുകയാണ്," താലിബാൻ വക്താവ് കൂട്ടിച്ചേർത്തു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ അഫ്ഗാനിസ്ഥാന്റെ നിലവിലെ നേതൃത്വത്തിൽ നിന്ന് ഒരു പരിധിവരെ സഹകരണം ലഭിച്ചിട്ടുണ്ടെന്ന് യു.എസ്. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് താലിബാൻ ഭരണകൂടം സാമ്പത്തിക, രാഷ്ട്രീയ ഇടപെടലുകളിൽ ബന്ധം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
ഇന്ത്യയുടെ നിർണായക നയതന്ത്ര നീക്കം
ചൊവ്വാഴ്ചത്തെ സുപ്രധാന നയതന്ത്ര നീക്കത്തിൽ, ഇന്ത്യ കാബൂളിലെ ടെക്നിക്കൽ മിഷന്റെ പദവി അടിയന്തര പ്രാബല്യത്തോടെ എംബസിയുടെ പദവിയിലേക്ക് പുനഃസ്ഥാപിച്ചിരുന്നു. പരസ്പര താൽപ്പര്യമുള്ള എല്ലാ മേഖലകളിലും അഫ്ഗാനിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വിദേശകാര്യ മന്ത്രാലയം (എം.ഇ.എ) പ്രസ്താവനയിൽ വ്യക്തമാക്കി.