വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്ഥാൻ പൗരനായ ആസിഫ് മർച്ചന്റ് കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധിച്ചു. ഇറാന്റെ നിർദ്ദേശപ്രകാരം അമേരിക്കൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കാൻ ശ്രമിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം.(US court finds Pakistani national guilty of plot to assassinate Trump)
പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ വന്ന ഈ വിധി രാജ്യാന്തര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിന് പകരം വീട്ടാനാണ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള നേതാക്കളെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടതെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയ ആസിഫ് മർച്ചന്റ് ഏറെക്കാലം ഇറാനിലായിരുന്നു താമസം. അവിടെ നിന്നാണ് ഗൂഢാലോചന നടപ്പിലാക്കാനായി ഇയാൾ അമേരിക്കയിലെത്തിയത്. അമേരിക്കയിലെത്തിയ മർച്ചന്റ്, കൊലപാതകങ്ങൾ നടപ്പിലാക്കാൻ വാടകക്കൊലയാളികളെ തേടി ചിലരെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ എഫ്.ബി.ഐയുടെ രഹസ്യ ഏജന്റുമാരായിരുന്നു എന്നതാണ് പദ്ധതി തകരാൻ കാരണമായത്.

