ബൂസാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിലെ ബൂസാനിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാര കരാറുമായി ബന്ധപ്പെട്ട് ധാരണയിലെത്തി. കൂടിക്കാഴ്ചയെ ട്രംപ് "വിസ്മയകരമായ ഒന്ന്" എന്നാണ് വിശേഷിപ്പിച്ചത്.(US-China trade deal reached, Tariffs have reduced )
തീരുവയിൽ 10 ശതമാനം കുറവ് വരുത്തിയാണ് വ്യാപാര കരാറിൽ ഏർപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടച്ചിട്ട മുറിയിൽ ഏകദേശം രണ്ട് മണിക്കൂറാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
അതിശയിപ്പിക്കുന്ന പുതിയ തുടക്കങ്ങൾ ഉണ്ടാവുമെന്നാണ് അമേരിക്ക-ചൈന ബന്ധത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. ചൈനയ്ക്ക് മേലുള്ള തീരുവ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു.
ഒട്ടനവധി കാര്യങ്ങളിൽ തീരുമാനത്തിലെത്തിയെന്നും അവ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയെക്കുറിച്ച് താൻ പൂർണ്ണ തൃപ്തനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയിൽ നിന്ന് സോയാബീൻ ഇറക്കുമതി ചെയ്യാൻ ചൈന തയ്യാറായതായും അപൂർവ ധാതുക്കളുടെ കയറ്റുമതി സംബന്ധിയായ കാര്യങ്ങളിലും തീരുമാനമുണ്ടായെന്നും ട്രംപ് പറഞ്ഞു. "ഇനി തടസ്സങ്ങളില്ല," എന്നും അദ്ദേഹം പ്രതികരിച്ചു.
യുക്രൈൻ യുദ്ധം സംബന്ധിയായ കാര്യങ്ങളിൽ ചൈനയും അമേരിക്കയും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമെന്നും ട്രംപ് പ്രതികരിച്ചു. കൂടിക്കാഴ്ചയിൽ തായ്‌വാൻ സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായില്ല.
അടുത്ത വർഷം ഏപ്രിലിൽ ട്രംപ് ചൈന സന്ദർശിക്കും. അതിനുശേഷം ഷി ജിൻപിങ് അമേരിക്ക സന്ദർശിക്കുമെന്നും ട്രംപ് അറിയിച്ചു.