

വാഷിങ്ടൻ/കാരക്കാസ്: വെനസ്വേലയിൽ നിക്കോളാസ് മഡൂറോയുടെ ഭരണം അവസാനിപ്പിക്കാൻ അമേരിക്ക നേരിട്ട് സൈനിക ഇടപെടൽ നടത്തി. ശനിയാഴ്ച പുലർച്ചെ കാരക്കാസിൽ നടത്തിയ മിന്നലാക്രമണത്തിലൂടെ മഡൂറോയെയും ഭാര്യ സിലഫ്ലോഴ്സിനെയും പിടികൂടിയതായി പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചു.
ശനിയാഴ്ച പുലർച്ചെ 1.50-ഓടെയാണ് കാരക്കാസിൽ ഉൾപ്പെടെ ഏഴ് ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായത്. ഇതിന് പിന്നാലെ യുഎസ് യുദ്ധവിമാനങ്ങൾ നഗരത്തിന് മുകളിൽ താഴ്ന്നുപറന്നു. സൈനിക കേന്ദ്രങ്ങളും പ്രധാന സിവിൽ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ എന്നീ നാല് പ്രധാന സംസ്ഥാനങ്ങളിൽ ആക്രമണം നടന്നതായി വെനസ്വേലൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
മഡൂറോയെയും ഭാര്യയെയും പിടികൂടി വെനസ്വേലയ്ക്ക് പുറത്തേക്ക് മാറ്റിയെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന. ഇവർ നിലവിൽ എവിടെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.ആക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഇറങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
ലഹരിമരുന്ന് കടത്ത് ആരോപിച്ചും ജനാധിപത്യം അട്ടിമറിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മഡൂറോയ്ക്കെതിരെ ട്രംപ് നടപടി കടുപ്പിച്ചത്. വെനസ്വേലൻ തീരത്ത് മയക്കുമരുന്ന് കടത്ത് ആരോപിച്ച് മുൻപ് നടത്തിയ 30 ഓളം സൈനിക നീക്കങ്ങളിൽ 107 പേർ കൊല്ലപ്പെട്ടിരുന്നു. മഡൂറോ സ്ഥാനമൊഴിയണമെന്ന ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഇപ്പോൾ നേരിട്ടുള്ള സൈനിക നീക്കം നടന്നത്.
ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിലും ആഗോള നയതന്ത്രത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ സൈനിക അട്ടിമറി.