മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രൈൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് നഗരത്തിലെ പ്രധാന വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. മോസ്കോയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ വുനുക്കോവോ, ഡൊമോഡെഡോവോ, സുക്കോവ്സ്കി എന്നിവയാണ് സുരക്ഷാ കാരണങ്ങളാൽ സർവീസുകൾ നിർത്തിവെച്ചത്.(Ukraine drone attack on Moscow, Airports closed, more than 100 flights disrupted)
ആക്രമണ ഭീഷണിയെത്തുടർന്ന് വിമാനത്താവളങ്ങളിൽ 'കാർപെറ്റ്' എമർജൻസി പ്ലാൻ നടപ്പിലാക്കി. ഇതുമൂലം 200-ഓളം വിമാനങ്ങൾ വൈകുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു. പല വിമാനങ്ങളും ഷെറമെറ്റീവോ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് റഷ്യൻ വ്യോമയാന റെഗുലേറ്ററായ റോസാവിയറ്റ്സിയ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മോസ്കോ മേഖലയിൽ മാത്രം 39-ഓളം ഡ്രോണുകൾ വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സോബിയാൻ അവകാശപ്പെട്ടു. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഭൂരിഭാഗം ഡ്രോണുകളെയും തകർത്തതായാണ് ഔദ്യോഗിക റിപ്പോർട്ട്.
ആക്രമണത്തിനിടെ യുക്രൈൻ അതിർത്തിയിലെ റഷ്യൻ ഗ്രാമമായ ബെൽഗെറോഡിൽ ഡ്രോൺ കാറിലിടിച്ച് ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുർസ്ക് മേഖലയിലും സമാനമായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.