

വാഷിംഗ്ടൺ ഡിസി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യയുടെ വാദം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ തള്ളി (Ukraine Drone Attack). പുടിനെയോ അദ്ദേഹത്തിന്റെ വസതികളെയോ ലക്ഷ്യമിട്ട് യുക്രെയ്ൻ ആക്രമണം നടത്തിയതിന് തെളിവുകളില്ലെന്ന് സിഐഎ വിലയിരുത്തിയതായി 'ദ വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ ഒരു സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്നും എന്നാൽ അത് പുടിന്റെ വസതിക്ക് സമീപമായിരുന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റഷ്യയുടെ ആരോപണം സമാധാന ചർച്ചകളെ തടസ്സപ്പെടുത്താനുള്ള നീക്കമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സൂചിപ്പിച്ചു. "സമാധാനത്തിന് തടസ്സമാകുന്നത് റഷ്യയാണ്" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ചു.
റഷ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോണുകൾ അയച്ചുവെന്നായിരുന്നു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം. പുടിന്റെ വസതിക്ക് സമീപം തകർന്നുവീണ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണിന്റെ ദൃശ്യങ്ങളും റഷ്യ പുറത്തുവിട്ടിരുന്നു. എന്നാൽ, വാഷിംഗ്ടണും കിയവും തമ്മിലുള്ള ബന്ധം വഷളാക്കാനും സമാധാന ചർച്ചകളിൽ യുക്രെയ്ന്റെ സ്വാധീനം കുറയ്ക്കാനുമുള്ള റഷ്യയുടെ തന്ത്രമാണിതെന്ന് യുക്രെയ്ൻ ആരോപിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോള നേതാക്കൾ ഈ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ തുടരുന്നതിനിടെയാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.
US intelligence agencies have rejected Russia's allegations that Ukraine attempted to assassinate President Vladimir Putin using drones. A CIA evaluation found no evidence of an attack targeting Putin's residence, suggesting instead that Ukraine was targeting a distant military objective. President Trump also criticized Russia's claims, implying they serve as an obstruction to ongoing peace negotiations between the two nations.