ലണ്ടൻ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് മേഖലയിലുള്ള മൂന്ന് ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ യുകെ ആരംഭിച്ചു (UK to Evacuate Citizens Middle East). ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വൈവ്‌റ്റ് കൂപ്പർ ആണ് ഇക്കാര്യം അറിയിച്ചത്. ട്രാവൽ ഇൻഡസ്ട്രിയുമായി സഹകരിച്ച് വിമാന സർവീസുകൾ പുനഃക്രമീകരിക്കാനും ആവശ്യമെങ്കിൽ സർക്കാർ നേരിട്ട് ഒഴിപ്പിക്കൽ ദൗത്യം ഏറ്റെടുക്കാനും പദ്ധതിയുണ്ട്. ഇതിനായി പ്രത്യേക ‘റാപ്പിഡ് ഡിപ്ലോയ്മെന്റ്’ സംഘങ്ങളെ ബ്രിട്ടൻ പശ്ചിമേഷ്യയിലേക്ക് അയച്ചു.
ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ വധത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചതും വിമാനത്താവളങ്ങൾ ലക്ഷ്യം വെച്ച് ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അബുദാബിയിലെ എത്തിഹാദ് ടവേഴ്‌സിനും കുവൈത്ത് സിറ്റിക്കും നേരെ നടന്ന ആക്രമണങ്ങൾ ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയിൽ ആശങ്കയുണ്ടാക്കുന്നു. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളമായ ആർ.എ.എഫ് അക്രോട്ടീരിക്ക് നേരെ ഷാഹെദ് ഡ്രോൺ ആക്രമണം ഉണ്ടായതും ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടതും യുദ്ധം യൂറോപ്യൻ താൽപ്പര്യങ്ങളെ ബാധിക്കുമെന്നതിന്റെ സൂചനയാണ്. വ്യോമപാതകൾ എത്രയും വേഗം തുറക്കണമെന്ന് ബ്രിട്ടൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

