മനില: മധ്യ ഫിലിപ്പീൻസിൽ നാശം വിതച്ച് കൽമേഗി ചുഴലിക്കാറ്റ്. കനത്ത കാറ്റിലും മഴയിലും ഇതുവരെ 58 പേർ മരിക്കുകയും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സെബു പ്രവിശ്യയിൽ മാത്രം 13 പേരെ കാണാതാവുകയും ചെയ്തതായി ദുരന്തനിവാരണ ഏജൻസി റിപ്പോർട്ട് ചെയ്തു.(Typhoon Kalmaegi wreaks havoc in the Philippines, 58 dead)
ഇതുവരെ 58 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മിൻഡാനാവോ ദ്വീപിലെ അഗുസാൻ ഡെൽ സുറിൽ രക്ഷാ ദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്ന് മരിച്ച ആറ് സൈനികരും മരിച്ചവരിൽ ഉൾപ്പെടുന്നു.
ബുധനാഴ്ചയും ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങവേ പലാവാൻ ദ്വീപിന്റെ ചില ഭാഗങ്ങളിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. സെബു പ്രവിശ്യയിലും വ്യാപക നാശനഷ്ടമുണ്ടായി. വടക്കൻ സെബുവിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതോടെ ദുരിതം ഇരട്ടിയായി.
തെക്കൻ ലുസോണിന്റെയും വടക്കൻ മിൻഡാനാവോയുടെയും ചില ഭാഗങ്ങൾ ഉൾപ്പെടെ വിസയാസ് മേഖലയിലുടനീളം 2,00,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. മണിക്കൂറിൽ 120 കിലോമീറ്റർ മുതൽ 165 കിലോമീറ്റർ വേഗതയിൽ വരെയാണ് കാറ്റ് വീശിയത്.
ചൊവ്വാഴ്ച പുലർച്ചെ കരയിലേക്ക് കടന്നതിനുശേഷം ദുർബലമായ കൽമേഗി, ദക്ഷിണ ചൈനാ കടലിന് മുകളിൽ എത്തുമ്പോൾ വീണ്ടും ശക്തി പ്രാപിക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ദുരിതബാധിത പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള 180-ൽ അധികം വിമാനങ്ങൾ ചൊവ്വാഴ്ച റദ്ദാക്കി. കടലിലുള്ളവരോട് ഉടൻ തന്നെ അടുത്തുള്ള സുരക്ഷിത തുറമുഖത്തേക്ക് പോകാനും അവിടെ തുടരാനും നിർദ്ദേശം നൽകി.
ഈ വർഷം ഫിലിപ്പീൻസിൽ ആഞ്ഞടിക്കുന്ന ഇരുപതാമത്തെ കൊടുങ്കാറ്റാണ് കൽമേഗി. ചുഴലിക്കാറ്റ് വെള്ളിയാഴ്ച വിയറ്റ്നാമിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, കൽമേഗിയുടെ ആഘാതത്തെ നേരിടാൻ തയ്യാറെടുക്കുകയാണെന്ന് വിയറ്റ്നാമീസ് സർക്കാരും അറിയിച്ചു.