അങ്കാറ: അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ തുർക്കി രഹസ്യാന്വേഷണ ഏജൻസിയായ എം.ഐ.ടി നടത്തിയ അതിീവ രഹസ്യമായ നീക്കത്തിലൂടെ പ്രമുഖ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മെഹ്‌മെത് ഗോറെൻ പിടിയിലായി. ഭീകര സംഘടനയിലെ മുതിർന്ന നേതാക്കളിൽ ഒരാളായ ഇയാളെ പിടികൂടിയ ശേഷം ഉടൻ തന്നെ തുർക്കിയിലേക്ക് എത്തിച്ചതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.(Turkey captures top IS terrorist from Pak-Afghan border)
'യഹിയ' എന്ന പേരിലാണ് ഇയാൾ ഭീകര സംഘടനകൾക്കിടയിൽ അറിയപ്പെടുന്നത്. ഐഎസ് ഖൊറാസൻ പ്രവിശ്യയിലെ ഉന്നത നേതാവായ ഇയാൾ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കി, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ചാവേർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു.
തുർക്കിയിൽ നിന്ന് അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ മേഖലയിലേക്ക് ഐസിസ് അംഗങ്ങളെ കടത്തിയിരുന്ന റാക്കറ്റിലെ പ്രധാനിയാണ് ഇയാൾ. മുമ്പ് പിടിയിലായ അബു യാസിർ അൽ തുർക്കി എന്ന ഓസ്ഗർ അൽതുനുമായി ചേർന്നാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. 2024 മാർച്ചിൽ മോസ്‌കോ കൺസേർട്ട് ഹാളിലുണ്ടായ ഭീകരാക്രമണം ഉൾപ്പെടെ സമീപകാലത്ത് നടന്ന പല വൻ ദുരന്തങ്ങൾക്കും പിന്നിൽ ഐഎസ്-കെ ഘടകമായിരുന്നു. ഖൊറാസാൻ പ്രവിശ്യയിലെ ഭീകരർ ആഗോളതലത്തിൽ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തുർക്കി ഇത്തരമൊരു അതിർത്തി കടന്നുള്ള ഓപ്പറേഷൻ നടത്തിയത്.