വാഷിങ്ങ്ടൺ: സിറിയയിലെ പാൽമിറയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ പൗരനായ ഭാഷാ സഹായിയും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ട്രംപ്. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതായും അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു.(Trump on the killing of 2 US soldiers and a civilian in an IS attack in Syria)
ഇതൊരു ഭീകരാക്രമണമാണെന്നും, ഇതിന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. പരിക്കേറ്റ യു.എസ്. സൈനികർ ആശുപത്രി വിട്ടതായും ട്രംപ് ഞായറാഴ്ച അറിയിച്ചു. കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
സിറിയയുടെ മധ്യഭാഗത്തുള്ള പാൽമിറയിൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. സിറിയൻ പ്രസിഡന്റിന് നിയന്ത്രണമില്ലാത്ത മേഖലയിലാണ് ആക്രമണം നടന്നതെന്ന് പെന്റഗൺ പ്രതികരിച്ചു. സംഭവത്തിൽ രണ്ട് സിറിയക്കാർക്കും പരിക്കേറ്റതായി സിറിയയുടെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. യു.എസ്. പൗരന്മാരുടെ മരണത്തിൽ സിറിയൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു.
അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിടുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നൽകിയത്. "നിങ്ങൾ അമേരിക്കക്കാരെ ലക്ഷ്യമിട്ടാൽ, ശേഷിക്കുന്ന ജീവിതം വേട്ടയാടപ്പെട്ടും കണ്ടെത്തി കൊലപ്പെടുത്തുന്നതും ഉറപ്പാക്കും," അദ്ദേഹം പ്രതികരിച്ചു. സിറിയയിൽ ഭീകരവാദത്തിനെതിരായ പ്രവർത്തനം തുടരുമെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
അടുത്തിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ സിറിയ അമേരിക്കയുമായി കൈകോർത്തത്. സിറിയയിലും ഇറാഖിലുമായി ഏകദേശം 7,000 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഉണ്ടെന്നാണ് യു.എൻ. കണക്കുകൾ സൂചിപ്പിക്കുന്നത്. 2015 മുതലാണ് അമേരിക്കൻ സേന സിറിയയിൽ നിരീക്ഷണം ആരംഭിച്ചത്.