വാഷിങ്ടൺ: ട്രംപ് ഭരണകൂടം കൂടുതൽ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് വ്യാപിപ്പിച്ചു. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പലസ്തീനിയൻ അതോറിറ്റി പാസ്‌പോർട്ട് കൈവശമുള്ളവർക്കും ഇനി അമേരിക്കയിലേക്കുള്ള പ്രവേശനം അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.(Trump imposes complete travel ban on 7 countries, including Syria, entering US)
അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന മുൻ നിലപാടാണ് ഈ പുതിയ തീരുമാനത്തിനും ആധാരം. യുഎസിന്റെ സംസ്‌കാരം, സർക്കാർ, സ്ഥാപനങ്ങൾ, ഭരണഘടനാപരമായ മൂല്യങ്ങൾ എന്നിവയെ അസ്ഥിരപ്പെടുത്താൻ സാധ്യതയുള്ളവരെയും തടയുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ ഈ നടപടി. ബഷർ അൽ-അസ്സാദിന്റെ ഭരണകൂടം വീണ ശേഷം സിറിയയെ അന്താരാഷ്ട്ര തലത്തിൽ പുനരുജ്ജീവിപ്പിക്കാൻ യുഎസ് നീക്കം നടത്തുന്നതിനിടെയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
പുതിയ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളായ ബർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോണെ, സൗത്ത് സുഡാൻ എന്നിവയും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസും ഉൾപ്പെടുന്നു. ഇസ്രായേലിനോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി പലസ്തീനിയൻ അനുകൂല നിലപാടെടുത്ത ഫ്രാൻസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കെതിരെയും ട്രംപ് ഭരണകൂടം മുഖംതിരിക്കുകയാണ്.
സമീപകാലത്തായി ആഫ്രിക്കൻ വംശജരായ കുടിയേറ്റക്കാർക്കെതിരെ ട്രംപ് കടുത്ത നിലപാടാണ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ആഴ്ച നടന്ന റാലിയിൽ ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെ ഒഴിവാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
നിലവിൽ വിവിധ രാജ്യങ്ങൾക്ക് പൂർണ്ണവും ഭാഗികവുമായ യാത്രാ നിയന്ത്രണങ്ങൾ ബാധകമാണ്. പൂർണ്ണ യാത്രാവിലക്കിൽ തുടരുന്ന രാജ്യങ്ങൾ അഫ്ഗാനിസ്ഥാൻ, ചാഡ്, കോംഗോ റിപ്പബ്ലിക്, ഇക്വറ്റോറിയൽ ഗിനിയ, എരിത്രിയ, ഹൈത്തി, ഇറാൻ, ലിബിയ, മ്യാൻമർ, സുഡാൻ, യെമൻ എന്നിവയാണ്. ഭാഗിക നിയന്ത്രണങ്ങൾ ബാധകമായ രാജ്യങ്ങൾ നൈജീരിയ കൂടാതെ അങ്കോള, ആന്റിഗ്വാ ആൻഡ് ബാർബുഡ, ബെനിൻ, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, ഐവറി കോസ്റ്റ്, മലാവി, മൗറിറ്റാനിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്വേ എന്നിവയാണ്.