വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump). എണ്ണ ലഭ്യത ഉറപ്പുവരുത്താൻ രാജ്യങ്ങൾ സ്വന്തം നിലയിൽ ധൈര്യം സംഭരിക്കണമെന്നും ഇതിനായി ഇനി അമേരിക്കയുടെ സഹായം പ്രതീക്ഷിക്കേണ്ടതില്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ (Truth Social) അദ്ദേഹം നിലപാട് അറിയിച്ചത്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളിൽ അമേരിക്കയുമായി സഹകരിക്കാൻ വിസമ്മതിച്ച രാജ്യങ്ങളെ ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. ഇറാനെതിരെയുള്ള നീക്കങ്ങളിൽ പങ്കുചേരാത്ത യുകെ അടക്കമുള്ള രാജ്യങ്ങൾക്ക് നിലവിൽ ഇന്ധനം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നിങ്ങൾക്കായി എനിക്കൊരു നിർദ്ദേശമുണ്ട്, ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക, ഞങ്ങളുടെ പക്കൽ ധാരാളം ഉണ്ട്. അല്ലെങ്കിൽ, വൈകിയാണെങ്കിലും കുറച്ച് ധൈര്യം സംഭരിച്ച് ഹോർമുസ് പിടിച്ചെടുക്കുക,” ട്രംപ് കുറിച്ചു.
മറ്റ് രാജ്യങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ടെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. “ഇതുവരെ ഞങ്ങളെ സഹായിക്കാൻ വരാത്തതുപോലെ, നിങ്ങളെ സഹായിക്കാൻ ഇനി യുഎസ് അവിടെയുണ്ടാകില്ല. ഇറാന്റെ തകർച്ച ഏതാണ്ട് പൂർണ്ണമായിക്കഴിഞ്ഞു. പ്രയാസമേറിയ ഘട്ടം പിന്നിട്ടു. ഇനി നിങ്ങളുടെ എണ്ണ സ്വയം നേടിയെടുക്കുക,” ട്രംപ് കൂട്ടിച്ചേർത്തു.
ആഗോള എണ്ണ വിപണിയുടെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ സഖ്യകക്ഷികൾക്ക് സൈനിക പിന്തുണ നൽകാനാവില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Story Summary:
US President Donald Trump has urged nations facing fuel shortages due to the closure of the Strait of Hormuz to secure their own oil supplies without expecting US assistance. In a Truth Social post, Trump criticized allies like the UK for not joining the US in its actions against Iran. He suggested they either buy oil from the US or show “courage” to seize control of the strait themselves, stating that the US will no longer fight their battles.

