വാഷിങ്ടൺ: ഫാക്ട്-ചെക്കിംഗ്, കണ്ടന്റ് മോഡറേഷൻ, നിയമ പാലനം, ഓൺലൈൻ സുരക്ഷാ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ വിസ അപേക്ഷകൾ നിരസിക്കാൻ യു.എസ്. എംബസി ഉദ്യോഗസ്ഥർക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം നിർദ്ദേശം നൽകി. ഈ പുതിയ വിസ നിയന്ത്രണങ്ങൾ ടെക് മേഖലയിലെ വിദേശ തൊഴിലാളികളെ, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ, കാര്യമായി ബാധിക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മെമ്മോയിൽ നിന്ന് വ്യക്തമാവുന്നത്.(Trump administration with visa restrictions, Indian tech workers will be affected)
ഇന്ത്യൻ ടെക് തൊഴിലാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിസ വിഭാഗമാണ് എച്ച്-1ബി വിസ. പുതിയ നിയമപ്രകാരം, എച്ച്-1ബി വിസ അപേക്ഷകർക്ക് അവരുടെ മുൻ ജോലിയുടെ അടിസ്ഥാനത്തിൽ വിസ നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്.
"യു.എസിന്റെ പ്രതികരണങ്ങൾ സെൻസർഷിപ്പ് ചെയ്യുന്നതിനോ അല്ലെങ്കിൽ സെൻസർഷിപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനോ ഉത്തരവാദികളായതോ അതിന് കൂട്ടുനിന്നവരോ ആയ ആർക്കും വിസ നിഷേധിക്കാൻ" പുതിയ നിർദ്ദേശം കോൺസുലാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നു. ഈ നിർദ്ദേശം മാധ്യമപ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും ഉൾപ്പെടെ എല്ലാ തരം വിസകൾക്കും ബാധകമാണ്. സെൻസർഷിപ്പുമായി ബന്ധപ്പെട്ട ജോലി മുൻപ് ചെയ്തിരുന്ന ആളുകൾക്ക് ഇനി യു.എസ്. വിസ ലഭിക്കാൻ സാധ്യത കുറവാണ് എന്നാണ് ഈ ഉത്തരവ് സൂചിപ്പിക്കുന്നത്.