ഒറിഗോൺ: അമേരിക്കയിലെ ഒറിഗോണിൽ സെമി ട്രക്കിടിച്ച് നവദമ്പതികൾ മരിച്ച സംഭവത്തിൽ ഇന്ത്യാക്കാരനെ ക്രിമിനൽ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 32 വയസുകാരനായ രജീന്ദർ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 24-ന് ഒറിഗോണിൽ വെച്ച് രജീന്ദർ കുമാർ ഓടിച്ച സെമി ട്രക്ക് കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്.(Tragic death of newlywed couple, Indian man arrested in US for criminal homicide)
കാറിലുണ്ടായിരുന്ന നവദമ്പതികളായ വില്യം മൈക്ക കാർട്ടറും ജെന്നിഫർ ലിൻ ലോവറുമാണ് മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞ് 16-ാം ദിവസമാണ് ഇരുവരും അപകടത്തിൽ മരിക്കുന്നത്. പോലീസ് റിപ്പോർട്ട് പ്രകാരം, രജീന്ദർ കുമാർ ഓടിച്ച ഫ്രൈറ്റ്‌ലൈനർ ട്രക്ക് റോഡിന്റെ ഇരു ഭാഗത്തുമുള്ള മീഡിയനുകളിൽ ഇടിച്ചിരുന്നു. ഈ ഭാഗത്ത് വഴിവിളക്കുകൾ ഉണ്ടായിരുന്നില്ല. നവദമ്പതികളുടെ വാഹനം ഹൈവേയിലൂടെ എതിർദിശയിലേക്ക് സഞ്ചരിക്കുകയായിരുന്നു.
കാലിഫോർണിയയിലെ ഫ്രെസ്‌നോയിൽ താമസിച്ചിരുന്ന രജീന്ദർ കുമാറിന് അപകടത്തിൽ പരിക്കേറ്റിരുന്നില്ല. അനധികൃത മാർഗങ്ങളിലൂടെയാണ് ഇയാൾ അമേരിക്കയിലെത്തിയത്. 2022 നവംബർ 28-ന് അരിസോണയിലെ ലൂക്ക്‌വില്ലെയിലെ അതിർത്തി കടന്നാണ് ഇയാൾ അമേരിക്കയിൽ പ്രവേശിച്ചത്.
2023-ൽ ഇയാൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി ലഭിച്ചു. തുടർന്ന് ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കാലിഫോർണിയയിൽ നിന്ന് കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസും ഇയാൾ നേടിയിരുന്നു. പാസ്പോർട്ട് ഇല്ലാത്തതിനാൽ കോടതി ജാമ്യം അനുവദിച്ചിട്ടും ഇയാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.