

മാലി: സമൂഹത്തിലെ പുകയില ഉപയോഗം പൂർണമായി ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായി 'തലമുറ നിരോധനം' (Generational Ban) ഏർപ്പെടുത്തി മാലിദ്വീപ്. 2007 ജനുവരി 1-ന് ശേഷം ജനിച്ചവർക്ക് ഇനിമുതൽ രാജ്യത്ത് പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. നവംബർ 1 മുതൽ നിയമം പ്രാബല്യത്തിലായി.
ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലെ പ്രധാന കാര്യങ്ങൾ
"2007 ജനുവരി ഒന്ന് മുതൽ ജനിച്ച വ്യക്തികൾ പുകയില വാങ്ങുന്നതും ഉപയോഗിക്കുന്നതും പുകയില ഉൽപ്പന്നങ്ങൾ അവർക്ക് വിൽക്കുന്നതും നിരോധിക്കുന്നു, എല്ലാത്തരം പുകയില ഉൽപ്പന്നങ്ങൾക്കും ഈ നിരോധനം ബാധകമാണ്, മാലിദ്വീപിലെത്തുന്ന സന്ദർശകർക്കും ഈ നിയമം ബാധകമാണെന്ന് അധികൃതർ അറിയിച്ചു. വിൽപ്പനയ്ക്ക് മുൻപ് ചില്ലറ വ്യാപാരികൾ അത് വാങ്ങുന്നവരുടെ പ്രായം ഉറപ്പുവരുത്തേണ്ടതുണ്ട്.
മറ്റ് നിരോധനങ്ങളും ശിക്ഷകളും
രാജ്യത്ത് ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം സമ്പൂർണമായും നിരോധിച്ചിട്ടുണ്ട്.പ്രായപൂർത്തിയാകാത്ത ഒരാൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് രണ്ട് ലക്ഷത്തിലധികം രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ , കഴിഞ്ഞ നവംബറിൽ പുകവലിക്കാനുള്ള കുറഞ്ഞ പ്രായം 18-ൽ നിന്ന് 21 വയസ്സായി ഉയർത്തിയിരുന്നു.
ആഗോള പശ്ചാത്തലം
ന്യൂസിലാൻഡാണ് ഈ നിയമം ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ, ഒരു വർഷം തികയും മുൻപ് സാമ്പത്തിക കാരണങ്ങളാൽ അത് റദ്ദാക്കുകയുണ്ടായി. ബ്രിട്ടനിലും പുകവലിക്കെതിരെ സമാനമായ 'തലമുറ നിരോധന' നീക്കങ്ങൾ നടക്കുന്നുണ്ട്. സമൂഹത്തിലെ അനാരോഗ്യകരമായ ശീലങ്ങൾ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഒഴിവാക്കാനാകൂ എന്ന് വ്യക്തമാക്കി, പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ഓഫീസാണ് ഏപ്രിൽ 13-ന് ഈ നിയമം മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചത്.