

ന്യൂയോർക്ക്: അമേരിക്കൻ പൗരത്വത്തിലേക്കുള്ള എളുപ്പവഴിയായി കണക്കാക്കപ്പെട്ടിരുന്ന വിവാഹത്തിലൂടെയുള്ള ഗ്രീൻ കാർഡ് അപേക്ഷകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. യു.എസ് പൗരത്വമുള്ളവരെ വിവാഹം കഴിച്ചാൽ മാത്രം ഇനി ഗ്രീൻ കാർഡ് ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് പ്രമുഖ ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുടിയേറ്റ ആനുകൂല്യങ്ങൾ ലക്ഷ്യമിട്ടുള്ള വ്യാജ വിവാഹങ്ങൾ തടയുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.(To gain Green card is not so easy anymore, Trump administration tightens restrictions on immigration through marriage)
വിവാഹം നിയമപരമാണോ എന്ന് പരിശോധിക്കുന്നതിന് പുറമെ, അത് 'യഥാർത്ഥമാണോ' എന്ന് ഉറപ്പുവരുത്താൻ അതീവ ജാഗ്രതയോടെയുള്ള പരിശോധനകളായിരിക്കും ഇനി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തുക. അപേക്ഷകർ തമ്മിലുള്ള ബന്ധത്തിന്റെ വിശ്വാസ്യത ബോധ്യപ്പെട്ടാൽ മാത്രമേ ഗ്രീൻ കാർഡ് അനുവദിക്കൂ എന്ന് പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ് ബേൺസ്റ്റീൻ വ്യക്തമാക്കി.
പുതിയ നിബന്ധനകളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ദമ്പതികളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ടതാണ്. ദമ്പതികൾ ഒരു മേൽക്കൂരയ്ക്ക് താഴെ താമസിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ജോലി സംബന്ധമായ കാരണങ്ങളാലോ, പഠനത്തിനായോ, സാമ്പത്തിക സാഹചര്യങ്ങൾ മൂലമോ ദമ്പതികൾ അകന്നു താമസിക്കുകയാണെങ്കിൽ ആ അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.
ഒരുമിച്ചല്ലാതെ താമസിക്കുന്നത് വിവാഹ തട്ടിപ്പായി കണക്കാക്കി കൂടുതൽ നിയമനടപടികൾ സ്വീകരിച്ചേക്കാം. ഗ്രീൻ കാർഡ് നേടാനുള്ള ഒരു ഉപായമായി മാത്രം വിവാഹത്തെ കാണുന്നവരെ ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ.