ബമാക്കോ: മാലി സൈന്യത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്തതിന് ടിക് ടോക്ക് ഇൻഫ്ലുവൻസറെ കലാപകാരികൾ വെടിവെച്ച് കൊന്നു. വടക്കൻ ടിംബക്റ്റു മേഖലയിലെ ടോങ്ക സ്വദേശിയായ മറിയം സിസെ എന്ന യുവതിയാണ് പട്ടാപ്പകൽ ആൾക്കൂട്ടത്തിന് നടുവിൽ വെടിയേറ്റ് മരിച്ചത്.മറിയം സിസെയുടെ മരണവാർത്ത കുടുംബവും ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.(TikTok influencer publicly shot dead in Mali)
ഏറെ നാളായി ആഭ്യന്തര കലാപം തുടരുന്ന മാലിയിൽ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് മറിയം സമൂഹമാധ്യമത്തിൽ നിരന്തരം വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് കലാപകാരികളെ പ്രകോപിപ്പിച്ചത്. നഗരത്തിലെ മാർക്കറ്റിൽ നിന്ന് തത്സമയ സ്ട്രീമിങ് നടത്തുന്നതിനിടെയാണ് കലാപകാരികൾ മറിയത്തെ തട്ടിക്കൊണ്ടുപോയത്.
അടുത്ത ദിവസം മറിയത്തെ ബൈക്കിൽ ടോങ്കയിലേക്ക് കൊണ്ടുവന്ന ശേഷം ഇൻഡിപെൻഡൻസ് സ്ക്വയറിൽ വെച്ച് സഹോദരൻ നോക്കിനിൽക്കെ പരസ്യമായി വെടിവെച്ചു കൊല്ലുകയായിരുന്നു. ദീർഘകാലമായി മാലിയിൽ തുടരുന്ന കലാപം നിയന്ത്രിക്കാൻ സൈനിക ഭരണകൂടം പാടുപെടുന്നതിനിടെയാണ് നടുക്കുന്ന കൊലപാതക വാർത്ത പുറത്ത് വന്നിരിക്കുന്നത്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പായ ജെ.എൻ.ഐ.എം. രാജ്യത്ത് ഇന്ധന ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് മാലി ജനതയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
അതിനിടെ, മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് ഇന്ത്യക്കാരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് ബമാക്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പടിഞ്ഞാറൻ മാലിയിലെ കോബ്രിയിൽ വൈദ്യുതി കമ്പനിയിൽ ജോലി ചെയ്തിരുന്ന അഞ്ച് ഇന്ത്യക്കാരെ നവംബർ 6-നാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ ഒരു സംഘം ഇവരെ ബലമായി കടത്തിക്കൊണ്ടുപോയതായി കമ്പനിയാണ് അറിയിച്ചത്.
മോചനത്തിനായി പ്രാദേശിക അധികാരികളുമായും അവർ ജോലി ചെയ്തിരുന്ന കമ്പനിയുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും പൗരന്മാരെ എത്രയും വേഗം മോചിപ്പിക്കുമെന്നും എംബസി ഉറപ്പ് നൽകി.