

ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്ക് പരസ്യ പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "പ്രതിഷേധം തുടരുക, സഹായം ഉടനെത്തും" എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പ്രക്ഷോഭകരെ വധിക്കാൻ ഇറാൻ ഭരണകൂടം തുനിഞ്ഞാൽ അതിശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.(There will be very strong consequences if you dare to kill protesters, Trump against the Iranian regime)
ഇറാനിലെ മുൻ കിരീടാവകാശിയായ റെസ പഹ്ലവിയെ വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് രഹസ്യമായി സന്ദർശിച്ചതായാണ് റിപ്പോർട്ട്. ഇറാനിലെ ഭരണമാറ്റത്തിനുള്ള സാധ്യതകൾ അമേരിക്ക ഗൗരവമായി പരിഗണിക്കുന്നതിന്റെ സൂചനയാണിത്.
ഇറാന്റെ വാർത്താവിനിമയ സംവിധാനങ്ങൾ ഭരണകൂടം തടഞ്ഞതിന് പിന്നാലെ, ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഇറാന് സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കിയതും ജാമറുകൾ ഉപയോഗിച്ച് തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് ഇതുവരെ 2571 പേർ കൊല്ലപ്പെട്ടു. ഇന്റർനെറ്റ് നിരോധനത്തിലൂടെ യഥാർത്ഥ മരണസംഖ്യയും അടിച്ചമർത്തലുകളും മറച്ചുവെക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.
മോർച്ചറികളിൽ മൃതദേഹങ്ങൾ ബാഗുകളിൽ നിറച്ചു വെച്ചിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രക്ഷോഭകർക്ക് നേരെ സൈന്യം നേരിട്ട് വെടിയുതിർക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രംപിന്റെ കർശന നിലപാടും സാങ്കേതിക സഹായങ്ങളും ഇറാനിലെ പ്രക്ഷോഭത്തിന് പുതിയ വേഗത നൽകിയിരിക്കുകയാണ്.