

ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം പൂർത്തിയാക്കി യുണൈറ്റഡ് സ്റ്റേറ്റ്‌സ്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയെന്നും ആരോപിച്ചാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ നിർണ്ണായക നീക്കം. ഇതോടെ സംഘടനയുടെ ആസ്ഥാനത്തുനിന്നും ലോകമെമ്പാടുമുള്ള ഓഫീസുകളിൽനിന്നും അമേരിക്കൻ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു.(The United States officially withdraws from the WHO)
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ ധനസഹായ രാജ്യമായിരുന്നു യുഎസ്. ഏകദേശം 260 മില്യൺ ഡോളർ (ഏകദേശം ₹2,100 കോടിയിലേറെ) കുടിശ്ശിക വരുത്തിയാണ് പിന്മാറ്റം. എന്നാൽ ഇത് നൽകാൻ തങ്ങൾക്ക് നിയമപരമായ ബാധ്യതയില്ലെന്നാണ് യുഎസ് ആരോഗ്യ വകുപ്പിന്റെ വാദം.
ലോകാരോഗ്യ സംഘടന സ്‌പോൺസർ ചെയ്യുന്ന സാങ്കേതിക കമ്മിറ്റികൾ, വർക്കിങ് ഗ്രൂപ്പുകൾ, നേതൃത്വ ബോഡികൾ എന്നിവയിൽ നിന്ന് യുഎസ് പൂർണ്ണമായും വിട്ടുനിൽക്കും. സംഘടന ചൈനയുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങുന്നുവെന്നും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
യുഎസിന്റെ പിന്മാറ്റം ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പോളിയോ നിർമ്മാർജ്ജനം, മാതൃ-ശിശു ആരോഗ്യ പരിപാടികൾ എന്നിവയെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചേക്കാം. പുതിയ വൈറസുകളെയും പകർച്ചവ്യാധികളെയും കുറിച്ചുള്ള ഗവേഷണങ്ങളിൽ അമേരിക്കൻ ശാസ്ത്രജ്ഞരുടെ സഹകരണം ഇല്ലാതാകുന്നത് പ്രതിരോധ മരുന്നുകൾ വികസിപ്പിക്കുന്നതിനെ മന്ദീഭവിപ്പിക്കും.