

1871 ഒക്ടോബർ 8. അമേരിക്കയുടെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിൽ ഒന്ന്. 1871 ഒക്ടോബർ 8 എന്ന കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് വിഖ്യാതമായ 'ഗ്രേറ്റ് ചിക്കാഗോ ഫയർ' ആയിരിക്കും. ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ചിക്കാഗോ കത്തിയെരിഞ്ഞ വാർത്തകൾ കൊണ്ട് നിറഞ്ഞപ്പോൾ, ചിക്കഗോയെ വിഴുങ്ങിയ അഗ്നിയേക്കാൾ എത്രയോ മടങ്ങ് തീവ്രമായ ദുരന്തം വിസ്കോൺസിൻ കാടുകളിൽ ആളിപ്പടരുന്നുണ്ടായിരുന്നു. ചിക്കാഗോ തീപിടിത്തത്തേക്കാൾ ആറിരട്ടി മരണം സംഭവിച്ചിട്ടും, ചരിത്രം വേണ്ടവിധം രേഖപ്പെടുത്താതെ പോയ 'പെഷ്റ്റിഗോ കാട്ടുതീ' (Peshtigo Fire). രണ്ടായിരത്തിലധികം മനുഷ്യർ വെന്തുമരിച്ച പെഷ്റ്റിഗോ കാട്ടുതീ ദുരന്തം നടുക്കുന്ന ഓർമ്മയാണ്. ചരിത്രം അവഗണിച്ച, മനുഷ്യരാശിയുടെ ഓർമ്മകളിൽ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്ന പെഷ്റ്റിഗോയിലെ ആ കറുത്ത ദിനങ്ങൾ ആരുടെയും രക്തം മരവിപ്പിക്കുന്നു.
1871 ഒക്ടോബർ 8
രാത്രി ഏകദേശം ഒൻപത് മണിയോടെയാണ് പെഷ്റ്റിഗോയിൽ മരണം അഗ്നിയുടെ രൂപത്തിൽ വന്നെത്തിയത്. മാസങ്ങളോളം നീണ്ടുനിന്ന അതിരൂക്ഷമായ വരൾച്ച ആ പ്രദേശത്തെ വനങ്ങളെയും പരിസരങ്ങളെയും ഒരു വെടിമരുന്നിന് സമാനമാക്കി മാറ്റിയിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനായി അക്കാലത്ത് വൻതോതിൽ മരങ്ങൾ മുറിച്ചിട്ടിരുന്നതും അവയുടെ അവശിഷ്ടങ്ങൾ വനത്തിനുള്ളിൽ തന്നെ കൂട്ടിയിട്ടിരുന്നതും തീ അതിവേഗം പടരാൻ പ്രധാന കാരണമായി. റെയിൽവേ പാതകൾ നിർമ്മിക്കുന്നതിനും കൃഷിയിടങ്ങൾ ഒരുക്കുന്നതിനുമായി തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ചെറിയ തീകുണ്ഡങ്ങൾ അന്ന് രാത്രി പടിഞ്ഞാറ് നിന്ന് വീശിയടിച്ച അതിശക്തമായ കാറ്റിൽ പെട്ടെന്ന് നിയന്ത്രണാതീതമായി. ഈ കാറ്റ് ചെറിയ തീപ്പൊരികളെ ഒരു ഭീമൻ അഗ്നിചുഴലിക്കാറ്റായി പരിവർത്തിപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ പെഷ്റ്റിഗോ ഗ്രാമത്തെയും പരിസരപ്രദേശങ്ങളെയും ചാരമാക്കിക്കൊണ്ട് ആ ഭീമൻ അഗ്നിജ്വാലകൾ മുന്നേറി.
വിസ്കോൺസിനിലെ പെഷ്റ്റിഗോ എന്ന ചെറിയ ഗ്രാമത്തെയും പരിസര പ്രദേശങ്ങളെയും ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് തീ വിഴുങ്ങിയത്. ഏകദേശം 12 ലക്ഷം ഏക്കർ വനഭൂമിയാണ് ചാരമായത്. 1,200 മുതൽ 2,500 വരെ ആളുകൾ ആ രാത്രിയിൽ വെന്തുമരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. പെഷ്റ്റിഗോയിലെ ജനസംഖ്യയുടെ പകുതിയോളം പേർ ആ രാത്രിയിൽ ഇല്ലാതായി. ആകാശത്ത് നിന്ന് തീമഴ പെയ്യുന്നതുപോലെയാണ് ദുരന്തത്തെ അതിജീവിച്ചവർ ആ രാത്രിയെ വിശേഷിപ്പിച്ചത്. ട്രെയിൻ ബോഗികളെയും വീടുകളെയും വരെ കാറ്റിൽ പറത്തിക്കളയാൻ ശേഷിയുള്ള ഭീകരമായ ഒന്നായിരുന്നു അത്. തീയിൽ നിന്നും രക്ഷപെടാൻ ആളുകൾ പെഷ്റ്റിഗോ നദിയിലേക്ക് എടുത്തുചാടി. ഐസ് പോലെ തണുത്ത വെള്ളത്തിൽ രാത്രി മുഴുവൻ കഴുത്തറ്റം മുങ്ങിനിന്നാണ് പലരും ജീവൻ നിലനിർത്തിയത്. എന്നാൽ പുക ശ്വസിച്ചും ഹൈപ്പോതെർമിയ മൂലവും അനേകം പേർ നദിയിൽ തന്നെ മരണമടയുകയും ചെയ്തു.
ചിക്കാഗോ ഒരു വലിയ നഗരമായത് കൊണ്ടും അവിടുത്തെ വാർത്താവിനിമയ സംവിധാനങ്ങൾ വേഗത്തിൽ പ്രവർത്തിച്ചത് കൊണ്ടും ലോകശ്രദ്ധ ചിക്കാഗോയിലേക്ക് തിരിഞ്ഞു. എന്നാൽ പെഷ്റ്റിഗോയിലെ ടെലിഗ്രാഫ് ലൈനുകൾ തീപിടുത്തത്തിന്റെ തുടക്കത്തിൽ തന്നെ നശിച്ചതിനാൽ പുറംലോകം ഈ ദുരന്തം അറിയാൻ ദിവസങ്ങളെടുത്തു. അതുകൊണ്ടാണ് ഇത് 'അമേരിക്കയിലെ മറക്കപ്പെട്ട ദുരന്തം' എന്ന് വിളിക്കപ്പെടുന്നത്. ഒരു നൂറ്റാണ്ടിപ്പുറവും വന്യജീവികൾക്കും വനത്തിനും മനുഷ്യനും കാട്ടുതീ വരുത്തുന്ന നാശനഷ്ടങ്ങളെക്കുറിച്ചുള്ള വലിയൊരു പാഠമായി പെഷ്റ്റിഗോ അഗ്നിബാധ അവശേഷിക്കുന്നു.
The Peshtigo Fire of 1871 was the deadliest wildfire in United States history, killing an estimated 1,500 to 2,500 people in northeastern Wisconsin. Fueled by drought, deforestation, and hurricane-force winds, the fire became a rare firestorm that erased entire towns within a few hours on the night of October 8. Overshadowed by the Great Chicago Fire occurring the same night, Peshtigo remains one of America’s most devastating yet largely forgotten natural disasters.