
വാഷിങ്ടൻ: ക്യാംപസിലെ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളുടെ പേരിൽ ട്രംപ് ഭരണകൂടത്തിന്റെ ഫെഡറൽ അന്വേഷണങ്ങൾ ഒഴിവാക്കാനായി പണം നൽകിയത് കീഴടങ്ങലല്ലെന്ന് കൊളംബിയ സർവകലാശാല. പണം നൽകിയത് സുപ്രധാനമായ ഫെഡറൽ ഫണ്ടിങ് പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗമായിരുന്നെന്ന് കൊളംബിയ സർവകലാശാല ആക്റ്റിങ് പ്രസിഡന്റ് ക്ലെയർ ഷിപ്പ്മാൻ പറഞ്ഞു. സർക്കാരിനെതിരെ നിയമപരമായി ഇടക്കാല വിജയങ്ങൾ നേടാനാവുമെങ്കിലും ഗവേഷണങ്ങൾക്ക് ഉൾപ്പെടെ ദീർഘകാലാടിസ്ഥാനത്തിൽ സർവകലാശാലയ്‌ക്ക് ലഭിക്കുന്ന കോടിക്കണക്കിന് ഡോളർ നഷ്ടമാകുമായിരുന്നുവെന്നും ക്ലെയർ ഷിപ്പ്മാൻ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി, ധനസഹായം മരവിപ്പിക്കൽ ഉൾപ്പെടെ നേരിടേണ്ടി വന്ന കൊളംബിയ സർവകലാശാല നേരത്തെ സർക്കാരുമായി ഒത്തുതീർപ്പിലെത്തിയിരുന്നു. ഫെഡറൽ അന്വേഷണങ്ങൾ ഒഴിവാക്കാനായി 22 കോടി ഡോളർ നൽകാമെന്നാണ് സർവകലാശാല സമ്മതിച്ചത്. മറ്റു നിർദേശങ്ങളും പാലിക്കും. ഇതിനു പകരമായി, സർവകലാശാലയ്ക്കുള്ള 40 കോടി ഡോളറിന്റെ സഹായം ട്രംപ് സർക്കാർ പുനഃസ്ഥാപിക്കും. പലസ്തീൻ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സർവകലാശാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.