ന്യൂയോർക്ക്: ലോകമെമ്പാടും കാട്ടുതീ പടരാൻ അനുയോജ്യമായ സാഹചര്യങ്ങളുള്ള ദിവസങ്ങളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി പുതിയ പഠനം. കഴിഞ്ഞ 45 വർഷത്തിനിടെ ഇത്തരം ദിവസങ്ങൾ മൂന്നിരട്ടിയായാണ് വർധിച്ചത്. ആഗോളതാപനവും മനുഷ്യന്റെ ഇടപെടലുകൾ മൂലമുള്ള കാലാവസ്ഥാ വ്യതിയാനവുമാണ് ഈ അപകടകരമായ മാറ്റത്തിന് പിന്നിലെന്ന് ‘സയൻസ് അഡ്വാൻസസ്’ മാസികയിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.(The Earth is Burning, Days with high risk of wildfires have tripled worldwide)
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം കാട്ടുതീക്ക് അനുകൂലമായ കാലാവസ്ഥ നിലനിൽക്കുന്ന പ്രതിഭാസത്തെ ‘സിൻക്രണസ് ഫയർ വെതർ’ എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. 1979-കളിൽ വർഷത്തിൽ ശരാശരി 22 ദിവസമായിരുന്നു ഇത്തരം കാലാവസ്ഥയെങ്കിൽ, 2023-24 കാലഘട്ടത്തിൽ ഇത് വർഷത്തിൽ 60 ദിവസത്തിലധികമായി വർധിച്ചു.
ഈ വർധനവിന്റെ 50 ശതമാനത്തിലധികവും മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനം മൂലമാണ്. അന്തരീക്ഷത്തിലേക്ക് അമിതമായി പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങൾ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. അമേരിക്കൻ ഭൂഖണ്ഡങ്ങളിലാണ് ഈ പ്രവണത ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. തീപിടുത്തത്തിന് ആവശ്യമായ ചൂട്, കാറ്റ്, വായുവിലെയും മണ്ണിലെയും വരൾച്ച എന്നിവയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
ലോകത്തിന്റെ പലയിടങ്ങളിൽ ഒരേസമയം കാട്ടുതീ പടരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കും. ഓരോ രാജ്യവും സ്വന്തം നിലയിൽ തീ അണയ്ക്കുന്ന തിരക്കിലായതിനാൽ അയൽരാജ്യങ്ങളെ സഹായിക്കാൻ കഴിയാത്ത സാഹചര്യം വരും. ലോകം ചൂടുപിടിക്കുന്തോറും കാട്ടുതീയുടെ ആവൃത്തി മാത്രമല്ല, അതിന്റെ തീവ്രതയും നാശനഷ്ടങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ്. വിമാനങ്ങൾ, അഗ്നിശമന സേനാംഗങ്ങൾ തുടങ്ങിയ വിഭവങ്ങൾ ഒരേസമയം പലയിടത്തേക്ക് പങ്കിട്ടു നൽകേണ്ടി വരുന്നത് വലിയ വെല്ലുവിളിയാകും.



