ബാങ്കോക്ക്: തെക്കൻ തായ്‌ലൻഡിലെ സോങ്ഖ്ല (Songkhla) പ്രവിശ്യയിലുള്ള പതോങ്പ്രഥൻകിരിവാട്ട് സ്കൂളിൽ തോക്കുധാരി അതിക്രമിച്ചു കയറി വെടിയുതിർത്തു (Thailand School Attack). ഉച്ചകഴിഞ്ഞ് ക്ലാസുകൾ അവസാനിച്ച സമയത്തായിരുന്നു ആക്രമണം. വെടിവയ്പിൽ മൂന്നുപേർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. എന്നാൽ പരിക്കേറ്റവരുടെ എണ്ണം ഇതിലും കൂടുതലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങാനിരിക്കെയാണ് തോക്കുധാരി അതിക്രമിച്ചു കയറിയത്. അധ്യാപകരെയും ഏതാനും വിദ്യാർഥികളെയും ഇയാൾ സ്കൂളിനുള്ളിൽ ബന്ദികളാക്കി. സ്ഥലത്തെത്തിയ പോലീസ് സംഘം മണിക്കൂറുകൾ നീണ്ട നീക്കത്തിനൊടുവിൽ അക്രമിയെ കീഴ്പ്പെടുത്തി. ഇയാളെ നിലവിൽ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തായ്‌ലൻഡിൽ സമീപകാലത്തായി സ്കൂളുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 2022-ൽ പുറത്താക്കപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ ഡേ കെയർ സെന്ററിൽ നടത്തിയ വെടിവയ്പിൽ 36 പേർ കൊല്ലപ്പെട്ടിരുന്നു.
ജനസാന്ദ്രതയുള്ള മേഖലയിലെ സ്കൂളിൽ നടന്ന ഈ ആക്രമണം തായ് സർക്കാരിനെ കടുത്ത സുരക്ഷാ പരിഷ്കാരങ്ങളിലേക്ക് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.



