ബാങ്കോക്ക്: കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ തായ്‌ലൻഡ് വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാറിൽ നിന്ന് ഇരു രാജ്യങ്ങളും പിൻമാറിയതിനെ തുടർന്നാണ് മേഖലയിൽ വീണ്ടും സംഘർഷമുണ്ടായത്. കരാർ ലംഘിച്ചതിന് ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങളുന്നയിച്ചു.(Thailand conducts airstrikes in Cambodia)
പുലർച്ചെ തായ് സൈന്യം കംബോഡിയൻ സൈന്യത്തെ ആക്രമിച്ചതായി കംബോഡിയൻ സൈന്യം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും, യു.എസ്. പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ ലംഘനമാണിതെന്നും കംബോഡിയ അറിയിച്ചു. ഏഷ്യയിലെ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യു.എസ്. പ്രസിഡന്റിനെ സാക്ഷിയാക്കിയാണ് ഒക്ടോബർ 26-ന് തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടത്.
തായ് സൈനികർക്ക് അതിർത്തിയിൽ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് തായ്‌ലൻഡ് കരാറിൽ നിന്ന് പിൻമാറിയത്. ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ആദ്യം വലിയ സംഘർഷമുണ്ടായത്. അന്ന് 43 പേർ കൊല്ലപ്പെടുകയും 3 ലക്ഷം പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തിരുന്നു.
തായ്‌ലൻഡും കംബോഡിയയുമായി 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തായ്‌ലൻഡിനാണെന്നാണ് രാജ്യാന്തര കോടതി വിധി. എന്നാൽ ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെച്ചൊല്ലിയാണ് ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നത്. ആഗോള റാങ്കിങ് അനുസരിച്ച് സൈനിക ശേഷിയിൽ ഇരുപത്തഞ്ചാം സ്ഥാനമാണ് തായ്‌ലൻഡിന്. കംബോഡിയയ്ക്ക് തൊണ്ണൂറ്റിയഞ്ചാം സ്ഥാനമാണ്.