
തായ്‌ലൻഡ്: തായ്‌ലൻഡ്–കംബോഡിയ അതിർത്തി സംഘർഷം രൂക്ഷം. യുഎൻ സുരക്ഷാ സമിതി അടിയന്തര യോഗം വിളിച്ചു. തായ്‌ലൻഡ് അധികൃതർ കംബോഡിയയുമായുള്ള അതിർത്തിയിലെ എട്ടു ജില്ലകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. കംബോഡിയൻ സേന തായ് പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് നടപടി. സംഘര്‍ഷം പരിഹരിക്കാൻ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് യുഎസും ചൈനയും മലേഷ്യയും അറിയിച്ചു.
അതിർത്തിയിൽ തർക്കമേഖലകളിലെ സംഘർഷം കൂടുതലിടങ്ങളിലേക്കു വ്യാപിച്ചു. തായ്‌ലൻഡിൽ മരണം 16 ആയി. കൊല്ലപ്പെട്ട 14 നാട്ടുകാരിൽ 8 വയസ്സുള്ള കുട്ടിയുമുണ്ട്. അതിർത്തി മേഖലകളിലുള്ള 1,38,000 പേരെ തായ്‌ലൻഡ് സുരക്ഷിതയിടങ്ങളിലേക്കു മാറ്റി. ഉബോൺ രട്ച്താനി, സുരിൻ പ്രവശ്യകളിലടക്കം അതിർത്തിത്തർക്കം നിലനിൽക്കുന്ന മേഖലകളിലെ 12 ഇടങ്ങളിലാണ് ഇപ്പോൾ വലിയ പോരാട്ടം നടക്കുന്നത്. കംബോഡിയയിൽ ഒരാൾ മരിച്ചതായും 5 പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. 1500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
തായ്‌ലൻഡും കംബോഡിയയുമായി 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തായ്‌ലൻഡിനാണെന്ന് രാജ്യാന്തര കോടതി വിധിച്ചു. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെച്ചൊല്ലിയാണ് ഇപ്പോൾ നടക്കുന്ന ആക്രമണം. ചെറിയ രീതിയിൽ ആരംഭിച്ച വെടിവയ്പ് പിന്നീട് റോക്കറ്റാക്രമണത്തിലേക്കും ബോംബാക്രമണത്തിലേക്കും എത്തി. യുദ്ധവിമാനങ്ങളുപയോഗിച്ച് തായ്‌ലൻഡ് ജനവാസകേന്ദ്രങ്ങൾ ആക്രമിച്ചതായി കംബോഡിയ കുറ്റപ്പെടുത്തി.