ഖർത്തൂം: സുഡാനിലെ ആഭ്യന്തരയുദ്ധം രൂക്ഷമാകുന്നതിനിടെ സൗത്ത് കോർഡോഫാൻ മേഖലയിലെ കലോഗി പട്ടണത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 50 പേർ കൊല്ലപ്പെട്ടു. കിന്റർഗാർട്ടൺ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ കെട്ടിടം പൂർണമായും തകർന്നു.(Terrorist attack in Sudan, 50 people, including 33 children, killed in kindergarten collapse)
സംഭവത്തിന് പിന്നിൽ ആർഎസ്‌എഫ് ആണെന്നാണ് സുഡാൻ ഡോക്ടേഴ്സ് നെറ്റ്‌വർക്കും സുഡാൻ സൈന്യവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും കുറ്റപ്പെടുത്തുന്നത്. എന്നാൽ, ആർഎസ്‌എഫ് ഈ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈന്യവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വിവരമനുസരിച്ച്, കിന്റർഗാർട്ടൺ ലക്ഷ്യമാക്കി ഡ്രോണുകളിൽ നിന്നുള്ള മിസൈലുകൾ രണ്ടുതവണ പതിച്ചു. ആക്രമണത്തിന് ശേഷം സ്കൂളിലേക്ക് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ സാധാരണക്കാർക്കും ഡോക്ടർമാർക്കും നേരെയും വെടിവെപ്പുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
കുട്ടികൾ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തിൽ യുണിസെഫ് (UNICEF) ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. "കുട്ടികളെ കൊലപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഒരു കാരണവശാലും സംഘർഷത്തിൽ കുട്ടികളെ ബലിയാടാക്കരുത്," യൂണിസെഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സൈന്യവും ആർഎസ്‌എഫും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് സാധാരണക്കാരാണ് സുഡാനിൽ കൊല്ലപ്പെട്ടത്. നിരവധി കുടുംബങ്ങളെയാണ് ഈ ആക്രമണങ്ങൾ അനാഥമാക്കിയത്.