കാബൂൾ: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയായ ഡ്യൂറൻഡ് ലൈനിൽ സംഘർഷം അതിരൂക്ഷമാകുന്നു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലുള്ള താനി ജില്ലയിൽ പാക് സൈന്യവും അഫ്ഗാൻ താലിബാനും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് റിപ്പോർട്ടുകൾ.(Tensions escalate along Durand Line, Afghan Taliban claim to have killed 6 Pakistani soldiers)
ഞായറാഴ്ച രാത്രി വൈകിയാണ് അതിർത്തിയിൽ വെടിവെപ്പ് ആരംഭിച്ചത്. ഇരുവിഭാഗവും മോർട്ടാർ ഷെല്ലുകളും മെഷീൻ ഗണ്ണുകളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു. ഏറ്റുമുട്ടലിൽ കുറഞ്ഞത് ആറ് പാക് സൈനികർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും താലിബാൻ വൃത്തങ്ങൾ അവകാശപ്പെട്ടു.
പാക് സൈന്യത്തിന്റെ ഒരു ഔട്ട്പോസ്റ്റ് താലിബാൻ പോരാളികൾ പിടിച്ചെടുത്തതായും കൊല്ലപ്പെട്ട ഒരു സൈനികന്റെ മൃതദേഹം താലിബാന്റെ കൈവശമാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ഖോസ്റ്റ് സെക്ടറിൽ ഇപ്പോഴും ഇടവിട്ട് വെടിവെപ്പ് തുടരുകയാണ്. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
പാകിസ്ഥാനിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന തഹ്രീകെ താലിബാൻ പാകിസ്ഥാൻ ഭീകരർക്ക് അഫ്ഗാൻ താലിബാൻ സുരക്ഷിത താവളം ഒരുക്കുന്നുവെന്നാണ് ഇസ്ലാമാബാദിന്റെ പ്രധാന ആരോപണം. ഡ്യൂറൻഡ് ലൈൻ അതിർത്തിയായി അംഗീകരിക്കാൻ അഫ്ഗാൻ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. അതിർത്തിയിൽ പാകിസ്ഥാൻ നടത്തുന്ന വേലി കെട്ടൽ നടപടികളെയും വ്യോമാക്രമണങ്ങളെയും താലിബാൻ ശക്തമായി എതിർക്കുന്നു.
മേഖലയിൽ സായുധ ഗ്രൂപ്പുകളെ വളർത്തുന്ന പാകിസ്ഥാൻ സൈന്യത്തിന്റെ തന്നെ പഴയ തന്ത്രങ്ങൾ ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിയാവുകയാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ടി.ടി.പിയുടെ സജീവമായ തിരിച്ചുവരവ് പാകിസ്ഥാന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

