വാഷിങ്ടൺ: അമേരിക്കയുമായി നീതിപൂർവമായ വ്യാപാരക്കരാറിൽ എത്തിച്ചേരാത്തപക്ഷം ചൈനീസ് ഉത്പന്നങ്ങൾക്കുമേൽ നവംബർ ഒന്നാം തീയതി മുതൽ 155 ശതമാനം വരെ തീരുവ (Tariffs) ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി.(Tariffs of up to 155% if there is no deal, Trump threatens China)
വൈറ്റ്ഹൗസിൽ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായി ധാതു കരാർ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധാതുക്കളുടെ ഇറക്കുമതിയിൽ ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഓസ്‌ട്രേലിയയുമായി ഈ കരാർ ഒപ്പിട്ടിട്ടുള്ളത്.
"ചൈനയ്ക്ക് നമ്മളോട് ഏറെ ബഹുമാനമുണ്ടെന്നാണ് ഞാൻ കരുതുന്നത്. തീരുവയിനത്തിൽ വലിയ തുകയാണ് അവർ നമുക്ക് തരുന്നത്. നിങ്ങൾക്കറിയാവുന്നതുപോലെ അവർ 55 ശതമാനം തീരുവയാണ് ഒടുക്കുന്നത്, അത് വലിയ തുകയാണ്. ചൈന 55 ശതമാനം അടച്ചുകൊണ്ടിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തിച്ചേർന്നില്ലെങ്കിൽ നവംബർ ഒന്നാം തീയതിയോടെ അത് 155 ശതമാനമാകും," ആൽബനീസുമായുള്ള ചർച്ചയ്ക്ക് മുൻപ് ട്രംപ് പറഞ്ഞു.
യുഎസിന്റെ വ്യാപാരനയത്തെ മുൻപ് ധാരാളം രാജ്യങ്ങൾ ചൂഷണം ചെയ്തിരുന്നെന്നും എന്നാൽ ഇനി അത്തരമൊരു നേട്ടംകൊയ്യാൻ ആരെയും അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.