അങ്കാറ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ കയറ്റി വരികയായിരുന്ന ടർക്കിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെ പുലർച്ചെ കരിങ്കടലിൽ ആക്രമണം ഉണ്ടായി. കടൽ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്ന ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി അബ്ദുൽകാദിർ ഉറലോഗ്ലു അറിയിച്ചു.(Tanker Loaded With Russian Oil Hit In Underwater Attack In Black Sea)
സിയറ ലിയോണിന്റെ പതാക വഹിച്ച കപ്പലിലാണ് സ്ഫോടനം നടന്നത്. അർദ്ധരാത്രിക്ക് ശേഷം കപ്പലിന്റെ എഞ്ചിൻ റൂമിൽ സ്ഫോടനമുണ്ടായതായി എമർജൻസി കോൾ സെന്ററിൽ വിവരം ലഭിക്കുകയായിരുന്നു. കപ്പലിന്റെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എഞ്ചിൻ റൂമിനെത്തന്നെയാണ് ആക്രമണം ലക്ഷ്യം വെച്ചതെന്ന് മന്ത്രി പറഞ്ഞു. ഇത് വായുവിലൂടെയുള്ള ഡ്രോൺ ആക്രമണമല്ലെന്നും കടൽ ഉപരിതലത്തിലൂടെ എത്തിയ സ്ഫോടകവസ്തുവാണെന്നുമാണ് പ്രാഥമിക നിഗമനം.
ആക്രമണം നടന്നത് തുർക്കിയുടെ ജലാതിർത്തിയിലാണോ എന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ബോസ്ഫോറസ് കടലിടുക്കിന് 30 കിലോമീറ്ററോളം അടുത്തുവെച്ചാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് കരിങ്കടലിൽ സുരക്ഷാ ഭീഷണികൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. ഉക്രെയ്നുമായും റഷ്യയുമായും ഒരേസമയം അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് തുർക്കി. ആവശ്യമായ സുരക്ഷാ യൂണിറ്റുകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തുർക്കി ഗതാഗത മന്ത്രാലയം അറിയിച്ചു.

