

ന്യൂയോർക്ക്: വിവിധ ലോകരാജ്യങ്ങൾക്കുമേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 'പകരം തീരുവ' നടപടിക്കെതിരെ യുഎസ് സുപ്രീംകോടതിയിൽനിന്ന് ശക്തമായ വിമർശനം. തീരുവ ചുമത്തിയതിന് കാരണമായി യുഎസ് ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാൻ കഴിയുമോ എന്നതിൽ സംശയമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.(Supreme Court criticizes Trump's tariffs, The verdict is crucial for countries including India)
രാജ്യതാത്പര്യം സംരക്ഷിക്കുന്നതിനും അമേരിക്കയുടെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് പോകാതിരിക്കാനും വേണ്ടിയാണ് വിവിധ രാജ്യങ്ങൾക്ക് മേൽ 'പകരം തീരുവ' ഏർപ്പെടുത്തിയതെന്നാണ് ട്രംപ് ഭരണകൂടം വാദിച്ചത്.
പ്രസിഡന്റ് അഡ്മിനിസ്‌ട്രേഷനുവേണ്ടി ഹാജരായ യുഎസ് സോളിസിറ്റർ ജനറൽ ജോൺ സൗവർ ഈ വാദങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. കേസിൽ കോടതിയിലെ വാദം ഇപ്പോഴും തുടരുകയാണ്.
നേരത്തെ ഈ കേസിന്റെ വാദം കേൾക്കാൻ താൻ നേരിട്ടെത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രസ്താവന പിൻവലിക്കുകയായിരുന്നു. ട്രംപിന്റെ ഈ തീരുവകൾ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് വിധിച്ചിരുന്നു.
ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾക്ക് സുപ്രീംകോടതിയുടെ അന്തിമ വിധി അതീവ നിർണായകമാണ്. തീരുവ ചട്ടവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി വിധിക്കുകയാണെങ്കിൽ, ഈടാക്കിയ പകരം തീരുവ മുഴുവൻ ട്രംപ് ഭരണകൂടം തിരികെ നൽകേണ്ടിവരും എന്നതിനാലാണ് വിധിക്ക് ഇത്രയേറെ പ്രാധാന്യം.
ട്രംപിന്റെ വ്യാപാരനയങ്ങൾക്ക് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന ഈ വിമർശനം, ആഗോള വ്യാപാര ബന്ധങ്ങളെയും യുഎസ് ആഭ്യന്തര രാഷ്ട്രീയത്തെയും സ്വാധീനിച്ചേക്കാം.