ഖാർത്തും: സുഡാനിൽ സൈന്യവുമായുള്ള രണ്ടര വർഷത്തെ യുദ്ധത്തിനൊടുവിൽ അൽ-ഫാഷിർ നഗരം പിടിച്ചെടുത്ത റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) സായുധ സംഘം നടത്തിയ കൂട്ടക്കൊലകളുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നൂറുകണക്കിനാളുകളെയാണ് ആർ.എസ്.എഫ്. കൂട്ടത്തോടെ വകവരുത്തിയത്. ക്രൂരമായ കൊലപാതക രീതികളെക്കുറിച്ച് ഒരു ദൃക്‌സാക്ഷി വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി.(Sudan witnesses brutal massacre, at least 3,000 people were killed)
ആർ.എസ്.എഫ്. സംഘം ഒട്ടേറെ സാധാരണക്കാരെ വളയുകയും മെഷീൻ ഗൺ ഉപയോഗിച്ച് വെടിവെക്കുകയും ചെയ്തു. അതിനുശേഷം വാഹനങ്ങൾ ഉപയോഗിച്ച് ചതച്ചരയ്ക്കുകയും ചെയ്തു. കുട്ടികളെപ്പോലും ഈ രീതിയിൽ ഭീകരസംഘം കൊന്നുതള്ളി. തെരുവിൽ അറുപതോളം പേരെ നിരത്തി നിർത്തി വെടിവെച്ചു കൊല്ലുന്നത് കണ്ടുവെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി.
നിലവിൽ സുഡാൻ്റെ പടിഞ്ഞാറൻ മേഖലയായ ഡാർഫുറിലാണ് ഏറ്റവും രൂക്ഷമായ മനുഷ്യക്കുരുതി നടക്കുന്നത്. രാജ്യത്തെ 90% വരുന്ന അറബ് വംശജരല്ലാത്ത ക്രൈസ്തവരും പ്രാദേശിക ഗോത്ര വിഭാഗങ്ങളുമാണ് കൂട്ടക്കൊലയ്ക്ക് ഇരയായവരിൽ അധികവും. സുഡാൻ സൈന്യത്തിൻ്റെ ചാരന്മാർ എന്നാരോപിച്ച് നൂറുകണക്കിന് ആളുകളെയും ആർ.എസ്.എഫ്. ഫോഴ്‌സ് കൊലപ്പെടുത്തി.
എൽ ഫാഷർ നഗരത്തിൽ മാത്രം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിൻ്റെ വംശീയകൂട്ടക്കൊലകളിൽ മൂവായിരം പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യേൽ യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ അൽ-ഫാഷിറിൻ്റെ വിവിധ ഭാഗങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആർ.എസ്.എഫ്. ഭീകര സംഘം ഒട്ടേറെ സാധാരണക്കാരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. പരിക്കേറ്റവരോ പ്രായമായവരോ ആയ പലർക്കും നഗരം വിട്ടുപോകാൻ കഴിഞ്ഞില്ല. അവരിൽ പലരും സ്വന്തം വീടുകളിൽ വെച്ച് കൊല്ലപ്പെട്ടു. ആർ.എസ്.എഫ്. ആക്രമണം ആരംഭിച്ചതു മുതൽ വാർത്താ വിനിമയ ബന്ധങ്ങൾ വിച്ഛേദിച്ചതിനാൽ അൽ-ഫാഷിറിൽ നടന്ന കാര്യങ്ങൾ പലതും ഇനിയും പുറംലോകം അറിഞ്ഞിട്ടില്ല.
സുഡാൻ സൈന്യമായ സുഡാനീസ് ആംഡ് ഫോഴ്‌സും (SAF) രാജ്യത്തെ മറ്റൊരു അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിൽ രാജ്യത്തിൻ്റെ അധികാരം പിടിക്കാൻ 2023 ഏപ്രിൽ മുതൽ കനത്ത പോരാട്ടത്തിലാണ്.