ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കേസിൽ പ്രത്യേക ട്രൈബ്യൂണൽ വിധി ഇന്ന് : വധശിക്ഷ വരെ ലഭിച്ചേക്കാം; ബംഗ്ലാദേശിൽ അതീവ ജാഗ്രത | Sheikh Hasina

ധാക്കയിൽ അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്
Special tribunal verdict in case against Sheikh Hasina today
Published on

ധാക്ക: ബംഗ്ലാദേശിൽ കലാപാനന്തരം പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് എതിരായ കേസിൽ ധാക്കയിലെ പ്രത്യേക ട്രിബ്യൂണൽ ഇന്ന് വിധി പറയും. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചുമത്തിയിരിക്കുന്ന കേസിൽ ഹസീനയ്ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിൽ ഉടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.(Special tribunal verdict in case against Sheikh Hasina today)

ഹസീനയ്ക്ക് തടവോ വധശിക്ഷയോ വിധിക്കുകയാണെങ്കിൽ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ അവരുടെ പാർട്ടിയായ അവാമി ലീഗ് അണികൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. എന്നാൽ, തെരുവിൽ ഇറങ്ങുന്നവരെ കർശനമായി നേരിടുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ പ്രഖ്യാപിച്ചതോടെ രാജ്യം പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്താണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവരുടെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമൽ, അന്നത്തെ പോലീസ് ഇൻസ്പെക്ടർ ജനറൽ ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവർക്കെതിരെയാണ് ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ICT) വിധി പറയുന്നത്.

കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നാണ് പ്രധാന ആരോപണം. ഹസീനക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവയാണ്.

ഹസീനക്കെതിരായ കേസിൽ വിധി വരുമ്പോൾ അവാമി ലീഗിന്‍റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടായാൽ കർശനമായി നേരിടാനാണ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്‍റെ തീരുമാനം. പ്രതിഷേധക്കാരെ കർശനമായി നേരിടുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തലസ്ഥാനമായ ധാക്കയിൽ അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ (Shoot-at-sight) ഉത്തരവിട്ടിട്ടുണ്ട്. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.

അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷം ബംഗ്ലാദേശ് വിട്ട ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. എന്നാൽ, ഹസീന എവിടെയാണെങ്കിലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലാദേശ് ഭരണകൂടം പ്രഖ്യാപിച്ചു. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്‍റെ ഇടക്കാല സർക്കാർ പലതവണ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com