ലിസ്ബൺ: പോർച്ചുഗൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ ഉജ്ജ്വല വിജയം നേടി. 95 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 66 ശതമാനം വോട്ടുകൾ നേടിയാണ് സെഗുറോ പോർച്ചുഗലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മാഴ്സലോ റിബേലോ ഡിസൂസയുടെ പിൻഗാമിയായാണ് സെഗുറോ ഈ പദവിയിലെത്തുന്നത്.(Socialist leader António José Seguro becomes president of Portugal)
ആൻഡ്രേ വെഞ്ചുറ (ചേഗ പാർട്ടി – വലതുപക്ഷം)യ്ക്ക് 34% വോട്ടുകൾ ലഭിച്ചു. പോർച്ചുഗലിലെ ഭരണഘടനയനുസരിച്ച് ദൈനംദിന ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയാണെങ്കിലും പ്രസിഡന്റിന് നിർണ്ണായകമായ ചില അധികാരങ്ങളുണ്ട്.
പാർലമെന്റ് പിരിച്ചുവിടാനും പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമുള്ള അധികാരം, പാർലമെന്റ് പാസാക്കുന്ന പുതിയ നിയമങ്ങളെ തടഞ്ഞുവെക്കാനുള്ള (വീറ്റോ) അധികാരം എന്നിവ കൂടാതെ, രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായും സൈന്യത്തിന്റെ പരമാധികാരിയായും പ്രസിഡന്റ് പ്രവർത്തിക്കുന്നു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആൻഡ്രേ വെഞ്ചുറ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ ‘ചേഗ’ പോർച്ചുഗൽ രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. പാർട്ടി രൂപീകരിച്ച് കേവലം ആറ് വർഷത്തിനുള്ളിൽ പാർലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറാൻ അവർക്ക് കഴിഞ്ഞു.



