ഇസ്ലാമാബാദ്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാകിസ്ഥാൻ യുവാവിനെ വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യൻ സിഖ് സ്ത്രീയെ ഉപദ്രവിക്കുന്നത് നിർത്താൻ പാകിസ്ഥാൻ ഹൈക്കോടതി പോലീസിന് ഉത്തരവ് നൽകി. ഹർജി പരിഗണിച്ച ലാഹോർ ഹൈക്കോടതി ജസ്റ്റിസ് ഫറൂഖ് ഹൈദറാണ് ഈ നിർദേശം നൽകിയത്.(Sikh woman who came from India on a pilgrimage married a Pakistani man)
48-കാരിയായ സരബ്ജിത് കൗർ, ഗുരുനാനക് ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഈ മാസം ആദ്യം വാഗ അതിർത്തി വഴി പാകിസ്ഥാനിലെത്തിയ 2,000 സിഖ് തീർത്ഥാടകരിൽ ഒരാളാണ്. നവംബർ 13-ന് തീർത്ഥാടകർ ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും സരബ്ജിത് കൗറിനെ കാണാതാവുകയായിരുന്നു.
നവംബർ 4-ന് പാകിസ്ഥാനിൽ എത്തിയതിന്റെ പിറ്റേന്ന് തന്നെ ഇവർ ലാഹോറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഷെയ്ഖുപുര ജില്ലയിലെ നാസിർ ഹുസൈനെ വിവാഹം കഴിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പിന്നീട് അറിയിച്ചു. തീർത്ഥാടകർ നങ്കാന സാഹിബിലേക്ക് പോയപ്പോൾ, സരബ്ജിത് കൗർ സംഘത്തിൽ നിന്ന് മാറി ഹുസൈനൊപ്പം ഷെയ്ഖുപുരയിലേക്ക് പോവുകയായിരുന്നു.
നിക്കാഹ് ചടങ്ങിന് മുമ്പ് സരബ്ജിത് കൗർ 'നൂർ' എന്ന മുസ്ലീം പേര് സ്വീകരിച്ചിരുന്നു. താൻ സന്തോഷത്തോടെയാണ് ഹുസൈനെ വിവാഹം കഴിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും വിവാഹബന്ധം വേർപെടുത്താൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു എന്ന് കാണിച്ച് സരബ്ജിത് കൗറും ഹുസൈനും ചേർന്നാണ് ലാഹോർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഒരു പോലീസ് ഉദ്യോഗസ്ഥൻ ദമ്പതികളെ അനാവശ്യമായി ഉപദ്രവിക്കുകയും വിവാഹമോചനത്തിന് നിർബന്ധിക്കുകയും ചെയ്തതായി ഹർജിയിൽ കൗർ ആരോപിച്ചു. ഇതേത്തുടർന്നാണ് ഹർജിക്കാരെ ഉപദ്രവിക്കുന്നത് നിർത്താൻ കോടതി പോലീസിന് നിർദേശം നൽകിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിൽ, തനിക്ക് ഹുസൈനെ ഫേസ്‌ബുക്ക് വഴി കഴിഞ്ഞ ഒമ്പത് വർഷമായി അറിയാമെന്ന് സരബ്ജിത് കൗർ പറയുന്നു:
"ഞാൻ വിവാഹമോചിതയാണ്, ഹുസൈനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. അതിനായാണ് ഞാൻ ഇവിടെ വന്നത്. പോലീസും അപരിചിതരായ ആളുകളും തന്നെയും ഭർത്താവിനെയും ഉപദ്രവിക്കുന്നുണ്ട്." ഭർത്താവ് പാകിസ്ഥാൻ പൗരനാണെന്നും, വിസ നീട്ടാനും പാകിസ്ഥാൻ പൗരത്വം നേടാനും താൻ ഇന്ത്യൻ മിഷനെ സമീപിച്ചിട്ടുണ്ടെന്നും സരബ്ജിത് കൗർ അറിയിച്ചു.
കപൂർത്തല ജില്ലയിലെ അമാനിപ്പൂർ ഗ്രാമവാസിയാണ് സരബ്ജിത് കൗർ. ഇവരുടെ തിരോധാനം പഞ്ചാബിൽ പോലീസ് അന്വേഷിച്ചുവരികയാണ്. കൗറിന്റെ ആദ്യ ഭർത്താവ് കുറേ വർഷങ്ങളായി വിദേശത്താണ് താമസിക്കുന്നത്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.