ഉറുവാപ്പൻ : എല്ലാ മരിച്ചവരുടെയും ഓർമ്മ ദിനാഘോഷത്തിനായി ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾക്ക് മുന്നിൽ വെച്ച് മെക്സിക്കോയിലെ പടിഞ്ഞാറൻ സംസ്ഥാനമായ മെക്കോക്കാനിലെ ഉറുവാപ്പൻ മേയർ കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസിനെ വെടിവെച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയിലാണ് വെടിവെപ്പുണ്ടായത്.(Shooting in Mexico, Gunman kills mayor)
ഉറുവാപ്പനിലെ പ്ലാസയിൽ വെച്ച്, മകനോടൊപ്പം ആഘോഷങ്ങളുടെ ഭാഗമാകാൻ എത്തിയപ്പോഴാണ് മേയർ ആക്രമിക്കപ്പെട്ടത്. വെടിവെപ്പിൽ ഒരു സിറ്റി കൗൺസിൽ അംഗത്തിനും മേയറുടെ സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റിട്ടുണ്ട്.
അക്രമി മേയർക്കെതിരെ ഏഴിലേറെ ബുള്ളറ്റുകൾ ഉതിർത്തതായാണ് വിവരം. മേഖലയിലെ അക്രമി സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നുള്ള സംഭവമാണ് വെടിവെപ്പിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തുന്നത്. ലഹരി സംഘങ്ങൾക്കെതിരെ നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസ്.
അക്രമിയെ സംഭവ സ്ഥലത്തുവെച്ച് തന്നെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെക്സിക്കോയിലെ ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മെക്കോക്കാൻ. ലഹരി കാർട്ടലുകളും ക്രിമിനൽ സംഘങ്ങളും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ നടത്തുന്ന ഏറ്റുമുട്ടലുകൾ ഈ മേഖലയിൽ പതിവാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാർ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് മെക്സിക്കോയിൽ ആദ്യമായല്ല.
2024 ഡിസംബർ മുതൽ കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസ് സുരക്ഷാ ഭീഷണി നേരിട്ടിരുന്നു. അധികാരത്തിലേറി മൂന്ന് മാസം പിന്നിട്ടതോടെ മേയർക്കുള്ള സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര പോരാട്ടത്തിലൂടെ മെക്കോക്കാനിലെ മേയറായ അദ്ദേഹം 'മെക്സിക്കൻ ബുകെലെ' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.