ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വീണ്ടും വെടിവെപ്പ്. നഗരത്തിന് സമീപമുള്ള സ്വർണ്ണ ഖനി പ്രദേശമായ ബെക്കേഴ്‌സ്‌ഡാലിലെ ഒരു ബാറിൽ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രണ്ടാമത്തെ വലിയ വെടിവെപ്പാണിത്.(Shooting at a bar in Johannesburg, 9 people killed)
രണ്ട് വാഹനങ്ങളിലായെത്തിയ സായുധ സംഘം ബാറിലുണ്ടായിരുന്നവർക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് അതിവേഗം രക്ഷപ്പെടുന്നതിനിടയിലും ഇവർ വെടിവെപ്പ് തുടർന്നു. മരിച്ചവരിൽ ബാറിനുള്ളിലുണ്ടായിരുന്നവർക്ക് പുറമെ, പുറത്ത് പാർക്ക് ചെയ്തിരുന്ന ഓൺലൈൻ ടാക്സി ഡ്രൈവറും ഉൾപ്പെടുന്നു.
വെടിവെപ്പ് നടന്ന സ്ഥലം അനധികൃതമായി മദ്യം വിൽക്കുന്ന ഇടമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായാണ് പോലീസ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് മരണസംഖ്യ ഒമ്പതാണെന്ന് പ്രവിശ്യാ പോലീസ് കമ്മീഷണർ മേജർ ജനറൽ ഫ്രെഡ് കെകാന വ്യക്തമാക്കി. പ്രതികളെ കണ്ടെത്താനായി പ്രദേശം വളഞ്ഞ് പോലീസ് പരിശോധന നടത്തിവരികയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും പ്രാദേശികമായ തർക്കങ്ങളോ മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയോ ആണോ എന്ന് അന്വേഷിക്കുന്നുണ്ട്.