ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആവർത്തിച്ച് പ്രകീർത്തിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനെ പരിഹസിച്ച് അമേരിക്കയിലെ മുൻ പാക് സ്ഥാനപതി ഹുസൈൻ ഹാഖാനി. തായ്‌ലൻഡും കംബോഡിയയും തമ്മിൽ സമാധാനം സ്ഥാപിക്കുന്നതിൽ ട്രംപ് നിർണായക പങ്ക് വഹിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഷെരീഫ് ഏറ്റവും ഒടുവിലായി ട്രംപിനെ പുകഴ്ത്തിയത്.(Shehbaz Sharif deserves Olympic gold for praising Trump, mocks Former Pakistani diplomat)
"സമാധാന ശ്രമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചതിൽ വഹിച്ച നിർണായക പങ്കിന് പ്രസിഡന്റ് ട്രംപിന് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി," ഷെഹബാസ് ഷരീഫ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഈ പോസ്റ്റിനോട് പ്രതികരിച്ച ഹാഖാനി, മാധ്യമപ്രവർത്തകൻ ഫരീദ് സക്കറിയ ഒരിക്കൽ തമാശയായി വിശേഷിപ്പിച്ച 'ട്രംപിനെ പുകഴ്ത്തുകയെന്ന ഒളിമ്പിക് കായിക വിനോദത്തിൽ' ഷരീഫ് ഇപ്പോഴും മുൻപന്തിയിലാണെന്ന് പറഞ്ഞ് പാക് പ്രധാനമന്ത്രിയെ പരിഹസിച്ചു.
"ഒരു ഒളിമ്പിക് കായിക വിനോദമായി കണക്കാക്കിയേക്കാവുന്ന ട്രംപിനെ പുകഴ്ത്തലിൽ, പാകിസ്താൻ പ്രധാനമന്ത്രി ഇപ്പോഴും സ്വർണ്ണ മെഡലിനായി മുന്നിലുണ്ട്," ഹാഖാനി കുറിച്ചു. അദ്ദേഹത്തിൻ്റെ ഈ പരിഹാസം പിന്നീട് കോൺഗ്രസ് എംപി ശശി തരൂർ എക്‌സിൽ റീപോസ്റ്റ് ചെയ്യുകയും ചെയ്തു.
ട്രംപിനോടുള്ള ഷെരീഫിന്റെ ആരാധന ഇതാദ്യമല്ല. ഈ മാസം ആദ്യം ഈജിപ്തിൽ നടന്ന സമാധാന ഉച്ചകോടിയിൽ വെച്ച്, അദ്ദേഹം യുഎസ് പ്രസിഡന്റിനെ 'സമാധാനത്തിന്റെ മനുഷ്യൻ' എന്ന് വിശേഷിപ്പിക്കുകയും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി പാകിസ്താൻ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തതായി പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.