

വാഷിങ്ടൻ: മിനിയാപ്പൊളീസിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ വെടിയേറ്റു കൊല്ലപ്പെട്ട റെനെ നിക്കോൾ ഗുഡിന്റെ മരണം അമേരിക്കയിൽ വൻ പ്രതിഷേധത്തിന് കാരണമാകുന്നതിനിടെ വിശദീകരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റെനെ നിക്കോൾ ഗുഡ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചുകൊല്ലാൻ ശ്രമിച്ചുവെന്നും വളരെ മോശമായാണ് പെരുമാറിയതെന്നും ട്രംപ് ആരോപിച്ചു.(She hit the officer with vehicle, Trump on the murder of woman in US)
മാധ്യമങ്ങളോട് സംസാരിക്കവേ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ട്രംപ് പ്രദർശിപ്പിച്ചു. "അവർ വളരെ മോശമായാണ് പെരുമാറിയത്. അവർ ഉദ്യോഗസ്ഥനെ വണ്ടിയിടിപ്പിച്ചു. വണ്ടിയിടിക്കാൻ ശ്രമിക്കുകയല്ല, വണ്ടിയിടിക്കുകയാണ് ചെയ്തത്. അവിടെ നടന്നത് ഭയാനകരമായ അക്രമ സംഭവമാണ്, ദൃശ്യങ്ങൾ കാണാൻ തന്നെ പ്രയാസമാണ്," ട്രംപ് പറഞ്ഞു.
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയമും വെടിവയ്പ്പിനെ ന്യായീകരിച്ചു. ആത്മരക്ഷാർത്ഥമാണ് ഓഫീസർ വെടിയുതിർത്തതെന്നാണ് ഡിഎച്ച്എസ് നിലപാട്. സർക്കാർ വിശദീകരണം പുറത്തുവന്നെങ്കിലും അമേരിക്കയിലുടനീളം പ്രതിഷേധം ആളിപ്പടരുകയാണ്. മിനിയാപ്പൊളീസ്, സെന്റ് പോൾ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ന്യൂയോർക്ക്, ഷിക്കാഗോ, സിയാറ്റിൽ, കൊളംബസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധം ശക്തമാണ്.