റോം: ഇറ്റലിയിൽ തടവുപുള്ളികൾക്കായുള്ള സെക്സ് മുറി വെള്ളിയാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു. സെൻട്രൽ ഉംബ്രിയ മേഖലയിലെ ജയിലിലാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കിയത്. തടവുപുള്ളികളുടെ ഭാര്യമാർക്കും പങ്കാളികൾക്കും പ്രത്യേകം ഒരുക്കിയ ഈ മുറിയിൽ വെച്ച് പരസ്പരം കാണാനും സൗകര്യമുണ്ടാകും.
തടവുപുള്ളികൾക്കും ഇത്തരം കൂടിക്കാഴ്ചക്കുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ടെന്ന കോടതി വിധിയെ തുടർന്നാണ് ജയിലിലെ പുതിയ സൗകര്യം ഒരുക്കിയത്. ‘എല്ലാം നല്ല രീതിയിൽ നടക്കുന്നതിൽ സന്തോഷമുണ്ട്. തടവുപുള്ളികളുടെ കൂടിക്കാഴ്ചക്ക് പരമാവധി സ്വകാര്യത ഉറപ്പ് നൽകും’ -ഉംബ്രിയ ജയിൽ ഓംബുഡ്‌സ്‌മാൻ ഗുയ്സപ്പ് കഫോറിയോ പറഞ്ഞു.
നീതിന്യായ മന്ത്രാലയം ഇത്തരം കൂടിക്കാഴ്ചയുടെ മാർഗനിർദേശങ്ങൾ കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു. കട്ടിലും ടോയ്‌ലറ്റുമുള്ള മുറി രണ്ട് മണിക്കൂർ നേരത്തേക്കാണ് തടവുപുള്ളികൾക്ക് നൽകുക. പൊലീസ് കാവൽ ഇല്ലെങ്കിലും റൂമിന്റെ വാതിൽ ലോക്ക് ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല. കൂടിക്കാഴ്ചയുടെ സ്വകാര്യത ഉറപ്പ് വരുത്തേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്.
2024 ജനുവരിയിലെ കോടതി വിധി പ്രകാരം, തടവുപുള്ളികൾക്ക് അവരുടെ ഭാര്യയുടെയോ പങ്കാളിയുടെയോ കൂടെ സ്വകാര്യമായി കൂടിക്കാഴ്ച നടത്താൻ അവകാശമുണ്ട്. ഇത്തരം കൂടികാഴ്ചകളിൽ പൊലീസ് കാവൽ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. ഫ്രാൻസ്, നെതർലൻഡ്സ്, സ്വീഡൻ, ജർമനി, സ്‌പെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം കൂടിക്കാഴ്ച അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.