റിയാദ്: മിഡിൽ ഈസ്റ്റിലും ദക്ഷിണേഷ്യയിലും നിർണ്ണായക സ്വാധീനം ചെലുത്താൻ ലക്ഷ്യമിട്ട് സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്നുള്ള പുതിയ സൈനിക സഖ്യം രൂപപ്പെടുന്നു. യൂറോപ്യൻ സൈനിക സഖ്യമായ നാറ്റോയുടെ മാതൃകയിലുള്ള ഒരു കരാറിലേക്കാണ് ഈ മൂന്ന് രാജ്യങ്ങളും നീങ്ങുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.(Saudi-Pakistan-Turkey trilateral alliance preparing for NATO-style military alliance)
നാറ്റോയുടെ ആർട്ടിക്കിൾ അഞ്ചിന് സമാനമായി, സഖ്യത്തിലെ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും എന്ന വ്യവസ്ഥയാണ് ഈ കരാറിന്റെ കാതൽ. സഖ്യത്തിൽ സൗദി അറേബ്യ സാമ്പത്തിക പിന്തുണ നൽകുമ്പോൾ, പാകിസ്ഥാൻ തങ്ങളുടെ ആണവ പ്രതിരോധ ശേഷിയും തുർക്കി മിസൈൽ സാങ്കേതികവിദ്യയുൾപ്പെടെയുള്ള ആധുനിക സൈനിക കരുത്തും വാഗ്ദാനം ചെയ്യുന്നു.
സഖ്യം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത ആദ്യ നാവിക യോഗം ഈ ആഴ്ച ആദ്യം അങ്കാറയിൽ നടന്നു. അങ്കാറ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് 'ടെപാവി'ലെ വിദഗ്ധൻ നിഹാത് അലി ഓസ്‌കാന്റെ നിരീക്ഷണപ്രകാരം, മാറിയ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇറാനുമായുള്ള തർക്കങ്ങൾ, സിറിയൻ വിഷയം, പലസ്തീൻ രാഷ്ട്രത്തിനായുള്ള വാദം എന്നിവയിൽ മൂന്ന് രാജ്യങ്ങളും ഏതാണ്ട് ഒരേ നിലപാടാണ് പങ്കിടുന്നത്.