സന: യെമനിലെ പ്രധാന തുറമുഖ നഗരമായ മുകല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയായിരുന്നു മുകല്ലയെ നടുക്കിയ ആക്രമണം നടന്നത്. ഇതിനെത്തുടർന്ന് അതിർത്തികളിൽ 72 മണിക്കൂർ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു.(Saudi Arabia's airstrikes, State of emergency in Yemen)
യുണൈറ്റഡ് അറബ് എമിറേറ്റിലെ ഫുജൈറയിൽ നിന്ന് എത്തിയ കപ്പലുകളിൽ നിന്ന് ഇറക്കിവെച്ച ആയുധങ്ങളും കവചിത വാഹനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ഫുജൈറയിൽ നിന്ന് മുകല്ല തുറമുഖത്തെത്തിയ കപ്പലുകളിൽ നിന്ന് ഇറക്കിയ ആയുധശേഖരത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായതെന്ന് സൗദി വിശദീകരിച്ചു.
ആക്രമണത്തിന് പിന്നാലെ ഹൂത്തി വിരുദ്ധ അധികാരികൾ യുണൈറ്റഡ് അറബ് എമിറേറ്റുമായുള്ള സുരക്ഷാ കരാർ അവസാനിപ്പിച്ചു. മേഖലയിലെ സൈനിക സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഇത് കാരണമായേക്കും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അതിർത്തികളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ സംഘർഷങ്ങൾക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിലാണ് രാജ്യം.