റിയാദ് : ദോഹയിൽ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യൻ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഖത്തർ അമീർ ഷെയ്ഖ് തമീം അൽതാനിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിക്കുന്നു. ഇസ്രായേലിന്റേത് ക്രിമിനൽ പ്രവൃത്തിയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവുമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറയുന്നു. ഖത്തറിനെ പിന്തുണയ്ക്കുന്നതിനും അതിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും സ്വീകരിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിനും എല്ലാ പിന്തുണയും നൽകുമെന്നും സൗദി അറിയിച്ചു.
അതേ സമയം, ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ഖത്തർ രംഗത്തെത്തി. ഇസ്രയേൽ–പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ അവസാനിപ്പിച്ചതായി ഖത്തർ അറിയിച്ചു. അടിയന്തരമായ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
‘‘ഇത്തരം ക്രിമിനല്‍ കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും ഖത്തര്‍ അംഗീകരിക്കില്ല. ഇസ്രയേലിന്റെ ഭീരുത്വമാണ് വെളിവായിരിക്കുന്നത്. ഖത്തര്‍ പരമാധികാരത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വീണ്ടുവിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഖത്തറിനാകില്ല’’–ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.