

സാൾട്ട് ലേക്ക് സിറ്റി: യുഎസിലെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള മോർമൺ പള്ളിക്ക് പുറത്തുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു (Salt Lake City Shooting). പള്ളിയിലെ മീറ്റിംഗ് ഹൗസിന് പുറത്തുള്ള പാർക്കിംഗ് ഏരിയയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഈ സമയത്ത് പള്ളിക്കുള്ളിൽ ഒരു സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നൂറോളം പേർ എത്തിയിരുന്നു.
വെടിവെപ്പിൽ പരിക്കേറ്റ ആറ് പേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പാർക്കിംഗ് ഏരിയയിൽ വെച്ച് നടന്ന വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പോലീസും എഫ്ബിഐയും ചേർന്ന് പ്രതിക്കായി വലിയ തോതിലുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇതൊരു മതപരമായ ആക്രമണമല്ലെന്നും എന്നാൽ യാദൃശ്ചികമായി നടന്ന സംഭവമല്ലെന്നും പോലീസ് ചീഫ് ബ്രയാൻ റെഡ് പറഞ്ഞു. പള്ളി പോലെ ഒരു ആരാധനാലയത്തിന് പുറത്ത് ഇത്തരമൊരു സംഭവം നടന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് സാൾട്ട് ലേക്ക് സിറ്റി മേയർ എറിൻ മെൻഡൻ ഹാൾ പ്രതികരിച്ചു. യുഎസിൽ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഈ അക്രമസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Two people were killed and six others injured in a shooting outside a Mormon church in Salt Lake City, Utah, on Wednesday. The incident occurred in the parking lot during a funeral service following a physical altercation. While police have launched a massive manhunt for the suspect, they stated that the attack does not appear to be religiously motivated but was likely not a random act of violence.