

ജനീവ: സുഡാനിൽ സംഘർഷങ്ങൾ രൂക്ഷമാക്കുന്ന സാഹചര്യത്തിൽ സുഡാൻ സൈന്യത്തെ വിമർശിച്ച് യുഎഇ. സുഡാനീസ് സായുധ സേന (SAF) യുഎഇക്കെതിരെ അടിസ്ഥാനരഹിതവും തെറ്റായതുമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ശ്രമിക്കുന്നതെന്ന് യുഎഇ ആരോപിച്ചു. ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ യുഎഇ സ്ഥിരം പ്രതിനിധി ജമാൽ അൽ മുശാരഖ് മനുഷ്യാവകാശ കൗൺസിലിൻ്റെ പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു.
സുഡാൻ സൈന്യം തങ്ങൾ ആളിക്കത്തിച്ച ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം, സംഘർഷം നീട്ടിക്കൊണ്ടു പോകാനും സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്താനും തെറ്റായ പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് യുഎഇ ഉന്നയിക്കുന്ന ആരോപണം. സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് യുദ്ധക്കുറ്റങ്ങൾ ചെയ്തതായി യുഎൻ റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ ഫാഷറിൽ സംഘർഷം വർദ്ധിക്കുന്നത് തടയാനും മാനുഷിക സഹായം എത്തിക്കാനും സാധ്യതയുണ്ടായിരുന്ന യുഎസ് നേതൃത്വത്തിലുള്ള മാനുഷിക വെടിനിർത്തൽ ശ്രമങ്ങൾ സുഡാൻ സായുധ സേന തള്ളിക്കളഞ്ഞത്തിനെ പറ്റിയും യുഎഇ എടുത്തു പറഞ്ഞു. അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും യുഎഇയുടെ പിന്തുണയും അറിയിച്ചിട്ടുണ്ട്. കൂടാതെ,പൗരന്മാരുടെ നേതൃത്വത്തിലുള്ള ഒരു സർക്കാർ സുഡാനിൽ സ്ഥാപിക്കുന്നതിനുള്ള സമഗ്രമായ പരിവർത്തന പ്രക്രിയക്ക് വേണ്ടി പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയും യുഎഇ എടുത്തുപറഞ്ഞു.
The United Arab Emirates (UAE) affirmed that the Sudanese Armed Forces (SAF) are exploiting international platforms to spread false allegations against the UAE, attempting to mislead the global community and deflect responsibility for the devastating civil war.