മോസ്കോ: ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈടെക് ക്രൂസ് മിസൈൽ പരീക്ഷിച്ചതിനുപിന്നാലെ, ആണവശക്തിയിൽ പ്രവർത്തിക്കുന്നതും മുങ്ങിക്കിടക്കുന്നതുമായ ഡ്രോണും (സബ്‌മേഴ്‌സിബിൾ ഡ്രോൺ) റഷ്യ വിജയകരമായി വികസിപ്പിച്ചു. റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിനാണ് ബുധനാഴ്ച ഈ സുപ്രധാന വിവരം അറിയിച്ചത്.(Russia successfully tests nuclear-powered 'Poseidon' submarine drone)
പസെയ്‌ഡോൺ എന്നാണ് ഇതിൻ്റെ പേര്, ചൊവ്വാഴ്ചയാണ് 'അന്തർവാഹിനി ഡ്രോൺ' മാതൃമുങ്ങിക്കപ്പലിൽനിന്ന് വിജയകരമായി പരീക്ഷിച്ചത്. ലോകത്തെവിടെയും എത്തി ആക്രമിക്കാനാകുന്ന പസെയ്‌ഡോൺ ഡ്രോണിനെ 'ബെൽഗോർഡ്' എന്ന ആണവ അന്തർവാഹിനിയിൽ നിന്നാണ് പരീക്ഷിച്ചത്. ബെൽഗോർഡിൽ ഇത്തരം മൂന്ന് പസെയ്‌ഡോൺ ഡ്രോണുകളെ വഹിക്കാനാകും.
2 മെഗാടൺ ആണവ പോർമുന വഹിക്കാൻ സാധിക്കും. 10,000 കിലോമീറ്റർ വരെ പരിധി ഉണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലക്ഷ്യത്തിന് 1600 അടി സമീപത്ത് എത്തി സ്ഫോടനം നടത്തും. ആണവായുധമാണ് ഉപയോഗിക്കുന്നതെങ്കിൽ, ആണവവികിരണമുള്ള സമുദ്രജലമുൾക്കൊള്ളുന്ന 500 മീറ്റർ ഉയരമുള്ള സുനാമിയായിരിക്കും ശത്രുക്കളെ കാത്തിരിക്കുന്നത്.
ആണവായുധങ്ങളുടെ കാര്യത്തിൽ ലോകത്ത് നിലവിലുള്ള എല്ലാ സങ്കൽപ്പങ്ങളെയും തകർക്കുന്ന ആയുധ വികസനമായാണ് ഇതിനെ പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.